തട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തെ പിവി അൻവറിന് നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിവാങ്ങുകയായിരുന്നു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൻവർ എത്തിയില്ലെന്നാണ് വിവരം. 

മലപ്പുറം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പത്തട്ടിപ്പിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃണമൂൽ കോൺ​ഗ്രസ് നേതാവ് പിവി അൻവർ. നേരത്തെ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യപരമായ കാരണങ്ങൾ പറഞ്ഞ് സമയം നീട്ടിവാങ്ങുകയായിരുന്നു. ഇന്ന് ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൻവർ എത്തിയില്ല. കെഎഫ്സി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വായ്പ ദുരുപയോഗം നടത്തിയതായി ഇഡി നടത്തിയ റെയ്ഡിൽ കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 

അൻവറിൻറെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങൾക്കാണ് കെഎഫ്സിയിൽ നിന്ന് പന്ത്രണ്ട് കോടി രൂപ രൂപ വായ്പ അനുവദിച്ചത്. ഒരേ വസ്തു തന്നെ പണയംവെച്ച് വിവിധ ഘട്ടങ്ങളിലായി ലോൺ അനുവദിക്കുകയായിരുന്നു. കെഎഫ്സിയിൽ നിന്നെടുത്ത വായ്പകൾ പിവിആർ ടൗൺഷിപ് പദ്ധതിക്കായാണ് ഉപയോഗിച്ചതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അൻവറിന്‍റെ ബെനാമികളെയടക്കം കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അൻവറിന് സമൻസയച്ചത്.