Asianet News MalayalamAsianet News Malayalam

പന്ത്രണ്ട് മണിക്കൂറോളം നീണ്ട ചർച്ച, കൊണ്ടും കൊടുത്തും ഭരണ - പ്രതിപക്ഷം, അവിശ്വാസം തള്ളി

മന്ത്രി ജലീലിന് പൂർണപിന്തുണ നൽകിയും, സ്വർണക്കടത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് പറഞ്ഞും, ലൈഫ് മിഷനെക്കുറിച്ച് മിണ്ടാതെയും മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത് മൂന്നേമുക്കാൽ മണിക്കൂർ. പുതിയ ആരോപണങ്ങളും സഭയിൽ ഉന്നയിക്കപ്പെട്ടു.

kerala niyamasabha live no confidence motion failed long session at one day
Author
Thiruvananthapuram, First Published Aug 24, 2020, 10:31 PM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം നിയമസഭ വോട്ടിനിട്ട് തള്ളി. 40-നെതിരെ 87 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. അവിശ്വാസ പ്രമേയ ചർച്ച അഞ്ചര മണിക്കൂർ അധികം നീണ്ടു. പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മൂന്നേമുക്കാൽ മണിക്കൂർ നീണ്ട മറുപടി പ്രസംഗമാണ് സഭയിൽ നടത്തിയത്.

ലൈഫ് മിഷൻ വിവാദത്തിൽ അവിശ്വാസ പ്രമേയ ചര്‍ച്ചയിൽ മുഖ്യമന്ത്രി സഭയിൽ മറുപടി പറഞ്ഞില്ല. അതേസമയം, സ്വര്‍ണക്കടത്തിൽ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്നത് തെളിവില്ലാത്ത ആരോപണങ്ങളാണ്. പ്രതിപക്ഷം ബോധപൂര്‍വം പുകമറ സൃഷ്ടിക്കുകയാണ്. പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞിട്ടില്ല. 

Read more at: മുഖ്യമന്ത്രിയുടെ പ്രസംഗം മൂന്നര മണിക്കൂറിലധികം, ഉമ്മൻചാണ്ടിയുടെ റെക്കോഡ് പഴങ്കഥ!

മതഗ്രന്ഥം സി ആപ്റ്റിന്‍റെ വാഹനത്തിൽ കൊണ്ടുപോയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെ മുഖ്യമന്ത്രി പൂര്‍ണമായും പിന്തുണയ്ക്കുകയും ചെയ്തു. ജലീൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് ആഗോള തലത്തിൽ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണ്. വ്യാജപ്രചാരണങ്ങളുമായി അസത്യപ്രചാരണങ്ങൾ നടത്തി സത്യത്തെ മറയ്ക്കുന്ന, അല്ലെങ്കിൽ പുകമറ സൃഷ്ടിക്കുന്ന പ്രക്രിയയിലൂടെയാണ് ഇത് നടക്കുന്നത്. ഇത് ആഗോളതലത്തിൽ നടക്കുന്ന ഗൂഢാലോചനയാണ്. അത് കേരളത്തിലുമുണ്ട്. ജനാധിപത്യ സര്‍ക്കാരിനെ തകര്‍ക്കാൻ ശ്രമിച്ചാൽ ജനം നോക്കി നില്‍ക്കില്ല. 

Read more at: പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസം; പ്രോഗ്രസ് റിപ്പോര്‍ട്ട് സഭയിൽ വച്ച് മുഖ്യമന്ത്രി

ബിജെപിയെയും കോൺഗ്രസിനെയും ഒരു നുകത്തിൽ കെട്ടിയാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ബിജെപി എന്തെങ്കിലും തരുമോ എന്ന് നോക്കി നിൽക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ദേശീയതലത്തിൽ കോൺഗ്രസിലുണ്ടായ നേതൃത്വപ്രതിസന്ധിയും അയോധ്യ വിഷയത്തിൽ കോൺഗ്രസിന്‍റെയും ബിജെപിയുടെയും നിലപാടുകളെക്കുറിച്ചും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജനമധ്യത്തിൽ കാണാമെന്ന് പ്രതിപക്ഷത്തോട് പറഞ്ഞാണ് മൂന്നേമുക്കാൽ മണിക്കൂര്‍ നീണ്ട പ്രസംഗം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. 

Read more at: ഇത് അസാധാരണ കാലത്തെ അസാധാരണ സഭാസമ്മേളനം

പുതിയ ആരോപണങ്ങളുയർന്ന ഒറ്റദിനസമ്മേളനം

അവിശ്വാസപ്രമേയചർച്ചയിൽ പുതിയ ചില അഴിമതി ആരോപണങ്ങളും പ്രതിപക്ഷം നിരത്തി. ദേശീയപാതയോരത്തെ വിശ്രമകേന്ദ്രങ്ങള്‍ക്കായുള്ള ഭൂമി കൈമാറിയതിൽ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പിപിഎ കിറ്റ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന് എം കെ മുനീറും ആരോപിച്ചു. ആരോപണങ്ങൾ മന്ത്രിമാർ തള്ളി.

അവിശ്വാസപ്രമേയം അതരിപ്പിച്ച വി ഡി സതീശൻ ലൈഫ് മിഷനെതിരെ പുതിയ ആക്ഷേപമുന്നയിച്ചു. റെഡ്ക്രസന്‍റ് ഇടപാടിൽ നാലേകാൽ കോടിയല്ല ഒൻപതരക്കോടിയാണ് അഴിമതിയെന്നായിരുന്നു വി ഡി സതീശന്‍റെ പുതിയ ആരോപണം.

ദേശീയ പാതയോരത്ത് വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഐഒസിയുടെ നിർദ്ദേശം തള്ളി സ്വകാര്യസ്ഥാപനത്തെ ഏൽപ്പിച്ചത് മുഖ്യമന്ത്രിയുടെ താത്പര്യ പ്രകാരമാണ് എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. 

Read more at: '600 വാഗ്ദാനങ്ങളില്‍ ഇനി 30 എണ്ണം മാത്രം ബാക്കി', അവിശ്വാസത്തിന് മറുപടി പ്രോഗ്രസ് റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി

300 രൂപക്ക് കിട്ടുമായിരുന്ന പി പി ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയെന്നായിരുന്നു ഡോ എം കെ മുനീർ ആരോഗ്യവകുപ്പിനെതിരെ ഉന്നയിച്ച ആക്ഷേപം. ഇതിനിടെ വി ഡി സതീശൻ മണ്ഡലത്തിലെ പുനർജനി പദ്ധതിക്ക് വിദേശത്ത് നിന്ന് സഹായം തേടിയെന്ന് ഭരണപക്ഷം ആരോപിച്ചു. വിദേശസഹായം തേടിയില്ലെന്നും ഇതിൽ ഏതന്വേഷണത്തിനും തയ്യാറാണെമെന്നുമായിരുന്നു വി ഡി സതീശന്‍റെ മറുപടി.

Read more at: 'മതഗ്രന്ഥം എത്തിച്ചത് സഹായം', എന്ന് മുഖ്യമന്ത്രി, 'അത് മതഗ്രന്ഥമെന്ന് എന്തുറപ്പ്?' ചെന്നിത്തല

സ്പീക്കർക്കെതിരെയും ആരോപണമുന

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പാസാക്കണമെന്ന പ്രതിപക്ഷ ആവശ്യവും ഇന്ന് സഭയിലുയർന്നെങ്കിലും സ്പീക്കർ തന്നെ ഇത് തള്ളി. പതിനാല് ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സ്പീക്കർ നീക്കം തടഞ്ഞത്. സ്വപ്നയുമായുള്ള സ്പീക്കറുടെ ബന്ധം സഭയുടെ അന്തസ്സിന് കളങ്കമായെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കോഴ, പിൻവാതിൽ നിയമനങ്ങൾ, അദാനി ഒത്തുകളി - ആവനാഴി നിറച്ച് സഭാ സമ്മേളനത്തിനെത്തിയ പ്രതിപക്ഷം ആദ്യം അമ്പെയ്തത് സഭാനാഥന് നേർക്ക്.

പ്രമേയം ചർച്ചക്ക് എടുക്കുന്നതിൽ തീരുമാനമാകും വരെ ശ്രീരാമകൃഷ്ണൻ സ്പീക്കർ കസേരയിൽ നിന്നും മാറണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഭരണഘടനാ ചട്ടം ശ്രീരാമകൃഷ്ണൻ പട്ടച്ചട്ടയാക്കി. പ്രതിപക്ഷം എയ്ത അമ്പിന്‍റെ മുനയൊടിഞ്ഞു.

Read more at: 'ഞാൻ മരിച്ചിട്ടില്ല', ജയിംസ് മാത്യുവിനെതിരെ ചാരക്കേസിൽ കുറ്റവിമുക്തനാക്കിയ ശാസ്ത്രജ്ഞൻ

ശ്രീരാമകൃഷ്ണന് പ്രതിരോധം തീർത്ത് മന്ത്രി ബാലനും രംഗത്തെത്തി. ഭരണഘടനാ ചട്ടം മറികടക്കാൻ സ്പീക്കർക്കും കഴിയില്ലെന്ന് ബാലൻ. ആദ്യ ശ്രമം പാളിയെങ്കിലും പ്രതിപക്ഷം പിൻവാങ്ങിയില്ല. ധനബിൽ ചർച്ചയ്ക്ക് എടുക്കുന്നത് വരെയും ആക്ഷേപങ്ങൾ ആവർത്തിച്ചു. രാജ്യസഭാ തെരഞ്ഞെടുപ്പിനായി നിയമസഭ ചേരാനുള്ള ആഗസ്റ്റ് 12-ലെ തീരുമാനമാണ് സ്പീക്കർക്ക് അനുഗ്രഹമായത്. സ്പീക്കറെ സഭയിൽ തന്നെ ക്രൂശിക്കാനുള്ള രാഷ്ട്രീയ അവസരം ഇതിലൂടെ പ്രതിപക്ഷത്തിന് നഷ്ടമാവുകയും ചെയ്തു.

Read more at: 'നിങ്ങളൊരു ഡോക്ടറല്ലേ മുനീറേ?', പിപിഇ കിറ്റ് അഴിമതി ആരോപണത്തിൽ മന്ത്രിയുടെ മറുപടി

ഇതിനെല്ലാമിടയിലും തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ കൈകൊർത്ത് പ്രമേയം പാസ്സാക്കി, സർക്കാരും പ്രതിപക്ഷവും. അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തെ സർക്കാർ കണ്‍സൾട്ടന്‍റാക്കിയതിൽ ക്രിമിനൽ ഗൂ‌ഢാലോചന നടന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ലേലത്തുക ചോർന്നില്ലെന്ന് പറഞ്ഞ മുഖ്യമന്തി വിവാദ സ്ഥാപനത്തെ ന്യായീകരിക്കുകയും ചെയ്തു. 

Follow Us:
Download App:
  • android
  • ios