KSRTC STRIKE | രാവിലെ തുടങ്ങാനായത് അഞ്ച് ശതമാനം സർവ്വീസുകൾ മാത്രം; കെഎസ്ആർടിസി സമരം തുടരുന്നു
കാസർകോട് ഡിപ്പോയിൽ നിന്ന് രാവിലെ 23 ഉം കാഞ്ഞങ്ങാട് നിന്ന് മൂന്നും സർവീസുകൾ മാത്രമാണ് നടത്താനായത്. ഇടുക്കിയിലും പണിമുടക്ക് പൂർണമാണ് ഒരു സർവ്വീസ് പോലും പോയിട്ടില്ല. സാധാരണഗതിയിൽ 150ഓളം സർവ്വീസുകൾ നടക്കേണ്ടതാണ്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി (KSRTC) ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുള്ള യൂണിയനുകളുടെ പണിമുടക്ക് (Union Strike) തുടരുമ്പോൾ ഇന്ന് തുടങ്ങാനായത് നാമമാത്രമായ സർവ്വീസുകൾ മാത്രം. ടിഡിഎഫിന്‍റേയും എഐടിയുസിയുടെയും പണിമുടക്ക് തുടരുകയാണ്. ഇന്നലെ മാത്രം സമരം പ്രഖ്യാപിച്ചിരുന്ന എഐടിയുസിയുടെ എംപ്ളോയീസ് യൂണിയൻ ഇന്ന് കൂടി പണിമുടക്ക് നീട്ടുകയായിരുന്നു. സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂര്‍ പണിമുടക്ക് അര്‍ദ്ധരാത്രി അവസാനിച്ചിരുന്നു.
അഞ്ച് ശതമാനത്തിൽ താഴെ മാത്രം സർവീസ് മാത്രമാണ് ഇത് വരെ സംസ്ഥാനത്താകെ തുടങ്ങാനായത്. കോഴിക്കോട് ജില്ലയിൽ സമരം ശക്തമാണ്. രാവിലെ കോഴിക്കോട് ഡിപ്പോയിൽ നിന്നും 2 സർവീസുകൾ മാത്രമാണ് പുറപ്പെട്ടത്. രണ്ടും ബാംഗ്ളൂരിലേക്കുള്ള ബസുകളാണ്. സാധാരണ 30 സർവീസുകൾ പോകേണ്ട സമയമായി. സിഐടിയു തൊഴിലാളികളടക്കം സമരവുമായി സഹകരിക്കുന്നുണ്ടെന്നു ടിഡിഎഫ് നേതാക്കൾ അറിയിച്ചു.
Read More: KSRTC| സമരം രണ്ടാം ദിനം; പരമാവധി സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി
കാസർകോട് ഡിപ്പോയിൽ നിന്ന് രാവിലെ 23 ഉം കാഞ്ഞങ്ങാട് നിന്ന് മൂന്നും സർവീസുകൾ മാത്രമാണ് നടത്താനായത്. ഇടുക്കിയിലും പണിമുടക്ക് പൂർണമാണ് ഒരു സർവ്വീസ് പോലും പോയിട്ടില്ല. സാധാരണഗതിയിൽ 150ഓളം സർവ്വീസുകൾ നടക്കേണ്ടതാണ്.
2016ല്‍ കാലാവധി പൂര്‍ത്തിയായ ശമ്പള പരിഷ്കരണ കരാര്‍ പുതുക്കാതെ ജീവനക്കാരെ അവഗണിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഡയസ്നോണ്‍ പ്രഖ്യാപനം തള്ളി ജീവനക്കാര്‍ ഒന്നടങ്കം പണിമുടക്കിയോതോടെ കെഎസ്ആര്‍ടിസിയുടെ ഒരു ബസും ഇന്നലെ നിരത്തിലിറങ്ങിയില്ല. ഹാജരാകാത്ത ജീവനക്കാരുടെ വേതനം പിടിക്കുമെന്ന് കെഎസ്ആര്‍സി ഉത്തരവിറക്കിയിരുന്നു. ജീവനക്കാരുടെ ആവശ്യം ന്യായമാണെങ്കിലും ശമ്പള പരിഷ്കരണം 30 കോടിയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും സാവകാശം വേണമെന്നുമാണ് ഗതാഗാതമന്ത്രി പറയുന്നത്.
ശനിയാഴ്ച വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാർ തിരികെ വീട്ടിൽ എത്തേണ്ടതിനാൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞിരുന്നത്.