2005 മുതൽ പത്തനംതിട്ട, അടൂർ, പന്തളം, കോന്നി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പത്തനംതിട്ട എസ്.പി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി നിയന്ത്രണം ഏർപ്പെടുത്തി. മലയാലപ്പുഴ താഴം പത്തിശ്ശേരിയിൽ കൃഷ്ണ നിവാസിൽ അർജ്ജുൻ ദാസിനാണ് ( 42) തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ജില്ലക്കുള്ളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിഐജിയുടെ ഉത്തരവ്.

ആറ് മാസത്തേക്ക് ഇയാൾ യാത്രാവിവരങ്ങൾ പത്തനംതിട്ട ഡി.വൈ.എസ്.പിയെ അറിയിക്കണം. ഈ കാലയളവിൽ ജീവനോപാധികൾക്കോ അടിയന്തര ആശുപത്രി ആവശ്യങ്ങൾക്കോ ഒഴികെയുള്ള ഓരോ ആഴ്ചയിലെയും യാത്രാ വിവരം എല്ലാ ശനിയാഴ്ചയും ഡിവൈഎസ്പിയെ അറിയിക്കണമെന്നാണ് ഉത്തരവ്. വ്യവസ്ഥകൾ ലംഘിക്കുകയോ ഏതെങ്കിലും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. 2005 മുതൽ പത്തനംതിട്ട, അടൂർ, പന്തളം, കോന്നി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയാണ് ഇയാൾ. അടിപിടി, ദേഹോദ്രവം ഏൽപ്പിക്കൽ, ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം, ഭീഷണി, വിശ്വാസവഞ്ചന, അസഭ്യം വിളിക്കൽ തുടങ്ങി കുറ്റങ്ങളാണ് ഈ കേസുകളിൽ ചുമത്തിയിരുന്നത്. 

മൂന്ന് കേസുകൾ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ്. ഫോണിലൂടെ അസഭ്യം വിളിച്ചതിനും ഭീഷണിപ്പെടുത്തിയതിനും വിശ്വാസ വഞ്ചനയ്ക്കുമാണ് മറ്റ് രണ്ട് കേസുകൾ. രാജസ്ഥാൻ സ്വദേശിയായ ഒരാളുടെ ഉമസ്ഥതയിലുള്ള പാറ പൊട്ടിക്കുന്നതിനുള്ള യന്ത്രസ്രാമഗ്രികൾ മാസം ഒരു ലക്ഷം രൂപ വാടക നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയ ശേഷം വാടകയോ സാധനങ്ങളോ തിരികെ കൊടുത്തില്ല. ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതിനും കേസുണ്ട്. മലയാലപ്പുഴ പോലീസ് കഴിഞ്ഞവർഷം സ്ത്രീകളെ അപമാനിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം