കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരി‌ഞ്ഞ സംഭവത്തിൽ വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ എംഎൽഎ ബലമായി മോചിപ്പിച്ചു

പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത ആളെയാണ് മോചിപ്പിച്ചത്. കൈതകൃഷി പാട്ടത്തിന് എടുത്തവർ സോളർ വേലിയിൽ കൂടിയ തോതിൽ വൈദ്യുതി കടത്തി വിട്ടതാണ് ആന ഷോക്കടിച്ച് ചരിയാൻ കാരണമെന്ന് വനം വകുപ്പ് സംശയിക്കുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളുടെ സഹായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ എംഎൽഎ വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ നിന്ന് ഇയാളെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് എതിരെ വനം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ഫോറസ്റ്റ് ഓഫീസിൽ എംഎൽഎ എത്തി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. കോന്നി ഡിവൈഎസ്പിയെയും കൂട്ടിയാണ് എംഎൽഎ ഫോറസ്റ്റ് ഓഫീസിലെത്തിയത്. രണ്ടാമതും നക്സലുകൾ വരുമെന്നും ഫോറസ്റ്റ് ഓഫീസ് കത്തിക്കുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുക്കാൻ ശ്രമിക്കുന്നുവെന്നും നടപടിക്രമങ്ങൾ പാലിച്ചല്ല കസ്റ്റഡിയെന്നും എംഎൽഎ ആരോപിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.