മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 65 കാരനായ രാജു മരിച്ചു. കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം എംഎൽഎ ഉഷ വിജയൻ പ്രഖ്യാപിച്ചു. ജില്ലയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് സിപിഎം പ്രതിഷേധവുമായി രംഗത്തെത്തി.
മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടെ നഷ്ടപ്പെട്ട സാഹചര്യത്തിൽ സിപിഎം കടുത്ത പ്രതിഷേധം ഉയര്‍ത്തിയതോടെ ഇടപെട്ട് മാനന്തവാടി എംഎൽഎ ഉഷ വിജയൻ. വയനാട് കാട്ടിക്കുളം പുളിമൂട്‍കുന്ന് മിച്ച ഭൂമിയിലെ 65 കാരനായ രാജുവാണ് മരിച്ചത്. നാട്ടിലിറങ്ങിയ കാട്ടാനയെ തുരത്താൻ വനം വകുപ്പ് ആർ ആർ ടി സംഘം ശ്രമിക്കുന്നതിനിടെ രാജു ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. രാജുവിന്‍റെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്നാണ് എംഎൽഎ അറിയിച്ചിട്ടുള്ളത്.
അടിയന്തര ധനസഹായം അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ബാക്കി തുക നൽകും. ആശ്രിതർക്ക് സ്ഥിരനിയമനം നൽകുന്നതിനായി സർക്കാരിനോട് ശുപാർശ ചെയ്യും. നടന്ന സംഭവം ദൗർഭാഗ്യകരമാണ്. കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നു. ഫെൻസിംഗ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കുമെന്നും എംഎൽഎ വ്യക്തമാക്കി. ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ യഥാസമയം സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കള്‍ മാനന്തവാടി മെഡിക്കൽ കോളേജിൽ മുന്നിൽ പ്രതിഷേധിച്ചു.
ഇന്ന് രാവിലെ 10 മണിയോടെയാണ് തിരുനെല്ലി പഞ്ചായത്തിലെ പുളിമൂട് കുന്ന് മിച്ചർ ഭൂമിയിലെ താമസക്കാരനായ രാജുവിന് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ഒരുങ്ങുന്നതിനിടയാണ് മരണം. ഒരാളുടെ ജീവന്‍ നഷ്ടമായിട്ടും വകുപ്പ് മന്ത്രിയോ എംഎൽഎമാരോ ജില്ലാ കളക്ടറോ സ്ഥലത്ത് എത്തിയില്ലെന്ന് ആരോപിച്ച് സിപിഎം നേതാക്കൾ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ഇക്കഴിഞ്ഞ 26നായിരുന്നു വയനാട് മേപ്പാടിയിൽ ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. മഴ ശക്തമായ പിന്നാലെ ജില്ലയിലെ വനാതിരകളിലെങ്ങും ആനശല്യം രൂക്ഷമാണ്.


