നടിയെ ആക്രമിച്ച കേസ് : 'വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി സമയം വേണം'; വിചാരണ കോടതി റിപ്പോർട്ട് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് വിചാരണ കോടതി ഹൈക്കോടതിയെ അറിയിച്ചു. സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെന്നും വിചാരണ കോടതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. കേസിൽ പൾസർ സുനിയ്ക്കെതിരെ അതിജീവത നൽകിയ മൊഴിയും ഹാജരാക്കാൻ വിചാരണ കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ജാമ്യ ഹർജി ഈമാസം 27 ന് കോടതി വീണ്ടും പരിഗണിക്കും.
അതേ സമയം, നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ ക്രോസ് വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതിൽ നാളെ വിചാരണ കോടതി വിധി പറയും. വൃക്ക രോഗം ഗുരുതരമായതിനാൽ വിചാരണ വീഡിയോ കോൺഫറൻസിലൂടെയോ സ്വദേശമായ തിരുവനന്തപുരത്തേക്കോ മാറ്റണമെന്നാണ് ബാലചന്ദ്ര കുമാറിന്‍റെ ആവശ്യം. ആൾക്കൂട്ടമുള്ള ഇടത്തേക്ക് വന്നാൽ അണുബാധയ്ക്ക് സാധ്യതയുണ്ടെന്നും ബാലചന്ദ്ര കുമാർ കോടതിയെ അറിയിച്ചു. എന്നാൽ ഈ ആവശ്യത്തെ ദിലീപിന്‍റെ അഭിഭാഷകൻ എതിർത്തു. രോഗം ഗുരുതരമല്ലെന്നും ബാലചന്ദ്രകുമാർ വിചാരണ അനാവശ്യമായി നീട്ടുകയാണെന്നുമാണ് ദിലീപിന്റെ ആരോപണം. രോഗവിവരം വിശദീകരിച്ച് ബാലചന്ദ്ര കുമാർ മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കി.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജുവാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ദിലീപിന് രക്ഷപ്പെടുമെന്ന മിഥ്യാധാരണയെന്നും അതാണ് വിചാരണ വേഗത്തിലാക്കണമെന്ന് പറയുന്നതിന് കാരണമെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു
കൂടുതൽ ഇവിടെ വായിക്കാം മഞ്ജുവിനെ വീണ്ടും വിസ്തരിക്കരുതെന്ന് ദിലീപ്, എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ