ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച് പോലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള എസ്ഐടി അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതികളായ അഞ്ച് പോലീസുകാരുടെ മുൻകൂർ ജാമ്യം റദ്ദാക്കാനുള്ള എസ്ഐടി അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയന്‍റെ ഗൺമാൻമാർ ആയിരുന്ന അനിൽ കല്ലിയൂർ, സന്ദീപ് അടക്കമുള്ള അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്കാണ് ജാമ്യം അനുവദിച്ചത്. എഡി തോമസ് അടക്കമുള്ളവരെ മർദ്ദിക്കാൻ ഉപയോഗിച്ച ലാത്തി അടക്കം കണ്ടെത്തിയെന്നടക്കം നിരീക്ഷിച്ചാണ് ജഡ്ജി ഹണി എം വർഗീസ് ജാമ്യം നൽകിയത്.
എന്നാൽ, മർദ്ദനത്തിന് ഉപയോഗിച്ച ലാത്തി കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്ന ഘട്ടത്തിൽ മുൻകൂർ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കുമെന്നുമാണ് എസ്ഐടി വാദം. അപ്രസക്തമായ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്നും അന്വേഷണത്തിന് തിരിച്ചടിയാണ് ഇത്തരം നിരീക്ഷണമെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.



