ബഷീറിനെ കുത്തുമ്പോൾ കോൺഗ്രസിനെ കുറിച്ച് പ്രതി ഒന്നും പറഞ്ഞിട്ടില്ലെന്ന് ദൃക്സാക്ഷി ഷാഹിദ. എന്നാല്‍, കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് പ്രതി പറഞ്ഞതായിട്ടാണ് ബഷീറിന്‍റെ സഹോദരൻ സലാഹുദ്ദീൻറെ മൊഴി.
കൊല്ലം: കൊല്ലം ചിതറയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമായ ബഷീറിന്‍റെ കൊലപാതക കേസില്‍ സാക്ഷികളുടെ മൊഴികളിൽ വൈരുദ്ധ്യം. ബഷീറിന്‍റെ സഹോദരൻറെ മൊഴിയെ തള്ളിയാണ് ദൃക്സാക്ഷിയായ ഷാഹിദ രംഗത്ത് വന്നിരിക്കുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യവും കൊലപാതകം നടത്തുന്ന സമയത്ത് പ്രതിയായ ഷാജഹാൻ പറഞ്ഞിരുന്നില്ലെന്നാണ് ഷാഹിദയുടെ മൊഴി.
കൊലപാതകം നടക്കുന്ന സമയത്ത് സഹോദരൻ സലാഹുദ്ദീൻ സ്ഥലത്ത് ഇല്ലായിരുന്നെന്നും ഷാഹിദയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍, കോൺഗ്രസുകാരോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന് പ്രതി പറഞ്ഞതായിട്ടാണ് ബഷീറിന്‍റെ സഹോദരൻ സലാഹുദ്ദീന്‍റെ മൊഴി. സലാഹുദ്ദീന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകരം വീട്ടലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തേ പറഞ്ഞിരുന്നു. കാസർകോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ആ സംഭവത്തെ സിപിഎം തള്ളിക്കളഞ്ഞതാണ്. എന്നാൽ തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് അന്ന് പ്രതികരിച്ചതെന്ന് കോടിയേരി പറഞ്ഞു. ആ തിരിച്ചടിയാണ് കൊല്ലത്ത് കോൺഗ്രസ് നടപ്പാക്കിയിരിക്കുന്നത് എന്നാണ് കോടിയേരിയുടെ ആരോപണം.
Also Read: കൊല്ലം ചിതറയിലെ ബഷീറിന്‍റെ കൊലപാതകം കോൺഗ്രസിന്‍റെ പകവീട്ടലെന്ന് കോടിയേരി
എന്നാൽ രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്‍റെ ആരോപണം കൊല്ലപ്പെട്ട ബഷീറിന്‍റെ സഹോദരി അഭിസാ ബീവി നിഷേധിച്ചിരുന്നു. കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് അഭിസാ ബീവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേരത്തെ ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിതിന് പിന്നാലെ വീട്ടിലെത്തിയ ഷാജഹാൻ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Also Read: കൊലപാതകത്തിന് കാരണം കപ്പ വില്‍പ്പനയിലെ തര്‍ക്കം; കോടിയേരിയെ തള്ളി ബഷീറിന്‍റെ കുടുംബം
ബഷീറിന്‍റെ ശരീരത്തിൽ ഒൻപത് മുറിവുകളാണ് ഉള്ളത്. നെഞ്ചിലേറ്റ രണ്ട് കുത്തുകളാണ് മരണകാരണമായത്. കൊലപാതകം വ്യക്തിവിരോധം കൊണ്ടാണെന്നാണ് പൊലീസിന്‍റെ പ്രാധമിക നിഗമനം. ബഷീറിനെ കുത്തിക്കൊന്ന ഷാജഹാൻ കോൺഗ്രസ് പ്രവർത്തകനാണെന്ന് സിപിഎമ്മും ഷാജഹാന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കോൺഗ്രസും ആവർത്തിക്കുന്നു.
കോൺഗ്രസ് പ്രവർത്തകനാണ് കൊലപാതകത്തിന് പിന്നിലെന്ന സിപിഎമ്മിന്‍റെ ആരോപണത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ബഷീറിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം, കടയ്ക്കലിൽ സിപിഎം പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ചിതറ പഞ്ചായത്തില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലും നടക്കുകയാണ്. ഇതിനിടെയാണ് ബഷീറിന്‍റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്നും അല്ലെന്നുമുള്ള തർക്കം വിവാദമാകുന്നത്.

