വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി
വീട്ടിലെ ഫ്ലഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. വീട്ടുടമസ്ഥൻ അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
കോഴിക്കോട്: കോഴിക്കോട് വളയത്തെ വിവാഹ വീട്ടിൽ നിന്ന് മോഷണം പോയ സ്വർണാഭരണങ്ങൾ കണ്ടെത്തി. വളയത്തിന് സമീപം വാണിമേൽ വെളളളിയോട് വിവാഹ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം മോഷണം പോയ 28 പവൻ സ്വർണാഭരണങ്ങളാണ് കണ്ടെത്തിയത്. വീട്ടിലെ ഫ്ലഷ് ടാങ്കിനകത്ത് നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. സ്വർണാഭരണങ്ങൾ കണ്ടെത്തിയി വിവരം വീട്ടുടമസ്ഥൻ അറിയിച്ചതിനെ തുടർന്ന് വളയം പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സ്വർണാഭരണങ്ങൾ കാണാതായതായി വളയം നടുവിലക്കണ്ടി സ്വദേശി ഹാഷിംകോയ തങ്ങൾ പരാതി നൽകിയത്. ശനിയാഴ്ച രാത്രി സ്വർണാഭരണങ്ങൾ കാണാതായത്. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങളാണ് കവർച്ച മോഷണം പോയത്. കിടപ്പുമുറിയുടെ അലമാരയിലായിരുന്നു ആഭരണങ്ങൾ. വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമേ വെളളിയാഴ്ച നടന്ന സൽക്കാരത്തിനെത്തിയിരുന്നുളളു. രാത്രി ഒൻപതിനും പത്തിനുമിടയിൽ കവർച്ച നടന്നതായാണ് വീട്ടുകാരുടെ സംശയം. അതേസമയം നേരത്തെ തീരുമാനിച്ചത് പ്രകാരം വിവാഹ ചടങ്ങുകൾ നടന്നു.
Also Read: കെഎസ്ആർടിസി ബസിൽ മോഷണം, രണ്ട് സ്ത്രീകൾ പിടിയിൽ, പതിവ് മോഷ്ടാക്കളെന്ന് പൊലീസ്
പിന്നീട് ടാങ്കിൽ നിന്ന് വെളളം വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയതെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചത്. വളയം പൊലീസെത്തി പരിശോധന നടത്തി. സംഭവത്തില്‍ വളയം പൊലീസ് അന്വേഷണം തുടരുകയാണ്.