തെരുവുനായ ശല്യം: സുപ്രീംകോടതിയിലെ കേസിൽ കക്ഷി ചേരാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്, ദയാവധത്തിന് അനുമതി തേടും
അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടും. ഇതിന് സർക്കാർ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂർ: തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത്. അക്രമകാരികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പറഞ്ഞു. ഇതിന് സർക്കാർ അനുമതി ലഭിച്ചതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കണ്ണൂരിൽ ഇന്നു മുതൽ തെരുവ് നായ്ക്കൾക്ക് വാക്സീൻ നൽകും.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് ലൈസൻസ് ഇല്ലെങ്കിൽ കർശന നടപടി ഉണ്ടാകും. ലൈസൻസ് ഇല്ലാത്ത പ്രജനന കേന്ദ്രങ്ങൾക്ക് എതിരെയും നടപടിയുണ്ടാകും. വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് മൈക്രോ ചിപ്പിംഗ് നിർബന്ധമാക്കും.
തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്ന മൃഗസ്നേഹികളെ ആക്രമിക്കാനോ വിലക്കാനോ പാടില്ല എന്നും ദിവ്യ വ്യക്തമാക്കി. കണ്ണൂരിൽ നായ്ക്കളുടെ വന്ധ്യംകരണത്തിനുള്ള പുതിയ എബിസി കേന്ദ്രം സെപ്തംബർ അവസാനത്തോടെ പ്രവർത്തനം തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കേരളത്തിലെ പേവിഷ വാക്സിന്‍റെ സംഭരണവും ഗുണനിലവാരവും ഉപയോഗ രീതിയും പരിശോധിക്കണമെന്ന് ഐസിഎംആർ. സംഭരണവും വാക്സിൻ കുത്തിവെക്കുന്ന ആരോഗ്യ പ്രവർത്തകരുടെ അവബോധവും ഫലപ്രാപ്തിക്ക് നിർണായകമെന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൊറോണ പടർത്തുന്ന സാർസ് വൈറസുകൾ പോലെ അല്ല പേവിഷ ബാധയ്ക്ക് കാരണമാകുന്ന റാബിസ് വൈറസ്. റാബിസ് വൈറസിന് ജനിതക മാറ്റം സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. അത് കൊണ്ട് വൈറസിന്‍റെ ജനിതക മാറ്റം പരിശോധിക്കും മുമ്പ് വാക്സിന്‍റെ ഫലപ്രാപ്തിയാണ് പരിശോധിക്കേണ്ടത് എന്ന് ഐസിഎംആർ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. നിവേദിത ഏഷ്യാനെറ്റ് ന്യൂസിനോട് ഗുപ്ത പറഞ്ഞു.