ബൈക്കിടിച്ച് കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം
ചെട്ടികുളങ്ങര: ബൈക്കിടിച്ച് കാൽനടയാത്രികനായ വയോധികനും ബൈക്ക് യാത്രികനായ യുവാവിനും ദാരുണാന്ത്യം. ചെട്ടികുളങ്ങര ചെറുകരതെക്കതിൽ ചെല്ലപ്പൻ നായർ (82), ഫെഡറൽ ബാങ്ക് ജീവനക്കാരനായ പത്തിയൂർ മങ്ങാട്ടുശേരിൽ കെ എസ് അനന്തൻ (26) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 9.50 ഓടെ ചെട്ടികുളങ്ങര അഞ്ചുമുറിക്കടയ്ക്ക് കിഴക്ക് ഭാഗത്തായിരുന്നു നാടിനെ നടുക്കിയ അപകടം. വീടിനു സമീപത്തുള്ള കടയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചു കടക്കുകയായിരുന്നു ചെല്ലപ്പൻ നായർ. ഇതിനിടെ മാവേലിക്കരയിലെ ജോലി സ്ഥലത്തേക്ക് വരികയായിരുന്ന അനന്തൻ സഞ്ചരിച്ച ബൈക്ക് ഇദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിച്ചുകയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനന്തൻ അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ചെല്ലപ്പൻ നായർ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഫെഡറൽ ബാങ്ക് മാവേലിക്കര റീജിയണൽ ഓഫീസിലെ ജൂനിയർ ഓഫീസറാണ് മരിച്ച അനന്തൻ. സുരേഷ്-അഷ്ടമി ദമ്പതികളുടെ മകനാണ് അനന്തൻ. അക്ഷയയാണ് സഹോദരി. രാജമ്മയാണ് മരിച്ച ചെല്ലപ്പൻ നായരുടെ ഭാര്യ. മകൾ: ശ്രീലത. മരുമകൻ: പരേതനായ ഉണ്ണികൃഷ്ണൻ. ഇരുവരുടെയും മൃതദേഹങ്ങൾ മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



