പത്തനംതിട്ടയിൽ രണ്ട് വിദ്യാർത്ഥികളെ കാണാനില്ല, പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി
ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഇന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്
പത്തനംതിട്ട: പത്തനംതിട്ടയിൽ സുഹൃത്തുക്കളായ രണ്ടു വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. പെരുനാട് സ്വദേശി ഷാരോൺ, മലയാലപ്പുഴ സ്വദേശി ശ്രീശാന്ത് എന്നിവരെയാണ് കാണാതായത്. പോലീസ് അന്വേഷണം തുടരുകയാണ്. ശനിയാഴ്ച വൈകിട്ട് മുതലാണ് ഇരുവരെയും കാണാതായത്. ഇന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്.
ശ്രീശാന്തിന് 16 വയസാണ്. കാണാതാകുമ്പോൾ മെറൂൺ കളറിൽ പുള്ളികളോട് കൂടിയ നിക്കറും ചുവന്ന ബനിയനുമായിരുന്നു ശ്രീശാന്തിന്റെ വേണം. ശ്രീശാന്തിന്റെ വലത് പുരികത്തിൽ മുറിവുണങ്ങിയ പാടുണ്ട്. വിവരം ലഭിക്കുന്നവർ 06482300333, 9497908048, 9497980253, 9497907902 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടണം എന്ന് മലയാലപ്പുഴ പൊലീസ് അറിയിച്ചു.
നൂറിലധികം സ്വർണ - വാഹന മോഷണ കേസുകളിലെ പ്രതി പിടിയിൽ
കോഴിക്കോട്: സംസ്ഥാനമൊട്ടാകെ പൊലീസിന് തലവേദനയായി മാറിയ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷ്ടിച്ച മോട്ടോർ സൈക്കിളിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന പ്രതിയാണ് പിടിയിലായത്. ഫറോക്ക് സ്വദേശി സലാം (42) നെയാണ് കോഴിക്കോട് പോലീസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് (കാവൽ) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ സംസ്ഥാനത്ത് നൂറിലധികം കേസുകളുണ്ട്. സ്വർണം പൊട്ടിച്ച് മോഷ്ടിച്ച കേസുകളും വാഹന മോഷണ കേസുകളുമാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇപി ജയരാജനെതിരായ വധശ്രമ കേസ്: മൊഴി നൽകാൻ വരില്ലെന്ന് പൊലീസിനോട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ വലിയ തുറ പൊലിസിൽ ഹാജരാകില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദും നവീൻ കുമാറുമാണ് മൊഴി നൽകാൻ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒയെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്. നാളെയും മറ്റന്നാളുമായി ഹാജരാകാനായിരുന്നു നോട്ടീസ്.