സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ്റെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾക്ക് പിന്നാലെ പാർട്ടിയുടെ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരുന്നു. പരസ്യ പ്രസ്താവനയുടെ പേരിൽ കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. 

കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിലൂടെ നടത്തിയ വെളിപ്പെടുത്തലിന് ശേഷമുള്ള പാർട്ടിയുടെ ആദ്യ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്. പരസ്യ പ്രസ്താവനയിലൂടെ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്ന കുറ്റം ചൂണ്ടിക്കാട്ടി കുഞ്ഞികൃഷ്ണന് എതിരെ നടപടി ഉണ്ടായേക്കും. പാർട്ടി അന്വേഷണ കമ്മീഷൻ തള്ളിയ സംഭവങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉന്നയിച്ചത് എന്നാണ് വിലയിരുത്തൽ. നാളെ ജില്ലാ കമ്മിറ്റിയും ചേരുന്നുണ്ട്. കമ്മിറ്റി അംഗമാണെങ്കിലും മാസങ്ങളായി വി കുഞ്ഞികൃഷ്ണൻ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജനും ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കും.

ആരോപണങ്ങൾ തള്ളി സിപിഎം

എന്നാൽ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തള്ളുകയാണ് സിപിഎം നേതൃത്വം. പാർട്ടിയെ തകർക്കാനാണ് നീക്കമെന്നും താൻ ഒഴികെ മറ്റെല്ലാവരും കള്ളന്മാർ എന്ന് സ്ഥാപിക്കാനാണ് കുഞ്ഞികൃഷ്ണന്റെ ശ്രമമെന്നുമാണ് എം വി ജയരാജൻ പ്രതികരിച്ചത്. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു.

ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിപിഎമ്മിലെ സാമ്പത്തിക തിരിമറിയുടെ ഉള്ളറക്കഥകൾ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തിയത്. ധനരാജ് രക്തസാക്ഷി ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ട്, ടി ഐ മധുസൂദനൻ എംഎൽഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു ആരോപണം.എന്നാൽ പാർട്ടി അന്വേഷണ കമ്മീഷന് പോലും ധനാപഹരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടി എതിരാളികളുടെയും മാധ്യമങ്ങളുടെയും കോടാലി കയ്യായ് വീ കുഞ്ഞികൃഷ്ണൻ മാറുകയാണെന്നും സിപിഎം പ്രതിരോധിച്ചു. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച മാത്രമാണ് സംഭവിച്ചത് എന്നും വിശദീകരിക്കുന്നു അന്നത്തെ ജില്ലാ സെക്രട്ടറി.

ഒറ്റുകാരനെ ജനം തിരിച്ചറിയുമെന്ന വാചകങ്ങളോടെ പയ്യന്നൂരിൽ പോസ്റ്ററുകളും ഫ്ലക്സുകളും സിപിഎം ഉയർത്തിയിട്ടുണ്ട്. പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നത് എന്നാണ് നേതൃത്വം പറയുന്നത്.