സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം.
വയനാട്: വയനാട് മേപ്പാടി 900 കണ്ടിയിൽ റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ച സംഭവത്തിൽ ആരോപണവുമായി മരിച്ച നിഷ്മയുടെ കുടുംബം. ഒപ്പമുണ്ടായിരുന്നവർക്ക് ഒരു പോറൽപോലും ഏൽക്കാത്തതിൽ അസ്വാഭാവികതയുണ്ടെന്ന് അമ്മ നമസ്തേ കേരളത്തിൽ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്യാനുള്ള നീക്കത്തിലേക്ക് കടന്നിരിക്കുകയാണ് ജില്ല ഭരണകൂടം.
''അവളുടെ ഫ്രണ്ട്സ് എല്ലാവരും പോയിട്ട് അവൾക്ക് മാത്രമാണ് അപകടമുണ്ടായത്. അവളുടെ കൂടെയുണ്ടായിരുന്ന ഒരാൾക്ക് ഒരു പരിക്ക് പോലും ഞാൻ കണ്ടില്ല. ഒരു മഴ പെയ്യുമ്പോഴേയ്ക്കും വീഴുന്ന ഹട്ടിന് പെർമിറ്റുണ്ടോ? എന്റെ മോൾക്ക് മാത്രം എന്ത് സംഭവിച്ചു? അതിൽ നീതി കിട്ടണമെനിക്ക്. ഫ്രണ്ട്സിന്റെ ഒപ്പമാണ് പോയത്. ആരൊക്കെയാണെന്ന് എനിക്കറിയില്ല. ഞങ്ങൾ ഫ്രണ്ട്സ് എല്ലാവരും കൂടി ഒരു ട്രിപ്പ് പോകുന്നുവെന്നാണ് അവൾ പറഞ്ഞത്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കണം.'' നിഷ്മയുടെ അമ്മ പ്രതികരിച്ചു.
ഒപ്പമുണ്ടായിരുന്നു സുഹൃത്തുക്കളെ കുറിച്ച് അറിയില്ല. മകൾക്ക് എന്തു പറ്റി എന്നറിയണം. ഒപ്പമുള്ളവര്‍ എല്ലാം രക്ഷപ്പെട്ടതിൽ അസ്വാഭാവികതയില്ലേ ? സ്വന്തം മകളുടെ വിയോഗത്തിൽ സത്യമറിയാൻ ശ്രമിക്കുകയാണ് അമ്മ ജസീല. അറസ്റ്റിലായ റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവര്‍ നിലവിൽ റിമാൻഡിലാണ്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. അതിനിടെ, സമാന സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രതയിലാണ് ജില്ലാ ഭരണകൂടം.
ഹോം സ്റ്റേകളും റിസോര്‍ട്ടുകളുമായി ആയിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് ടൗൺ പ്ലാനര്‍ മൂന്ന് വര്‍ഷം മുമ്പ് നടത്തിയ പരിശോധനയിലെ കണ്ടെത്തൽ. ഇപ്പോൾ കൂടിയിട്ടുണ്ടാകും. അതിൽ എത്ര എണ്ണത്തിന് ലൈസൻസ് ഉണ്ട്. സുരക്ഷ സംവിധാനങ്ങളുണ്ട് തുടങ്ങിയവ തിരിച്ചറിയണം. സ്പെഷ്യൽ ഡ്രൈവ് നടത്താനാണ് നിലവിൽ തയ്യാറെടുപ്പ്. ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് രണ്ടാഴ്ചത്തെ സാവകാശമുണ്ട്. അതിനിടയിൽ അനുമതികൾ നേടി പ്രവര്‍ത്തനം തുടരാം. മറിച്ചെങ്കിൽ കടുത്ത നടപടിയുണ്ടാകും. ഉരുൾപൊട്ടലിന് പിന്നാലെ, നിശ്ചലമായ വിനോദസഞ്ചാര മേഖല സജീവമായി വരുന്നേ ഉളളൂ. അതിനാൽ, ആശ്രയ മേഖലയ്ക്കും സഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയാണ് പിന്തുടരുകയെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.



