Asianet News MalayalamAsianet News Malayalam

'അമൂല്യമായൊരു മനുഷ്യനെ ഭൂമിയിൽ നിന്ന് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു'; ഹൃദയം തൊടുന്ന ഒരോര്‍മ്മ

''ഇന്നലെ നിന്റെ അവസാന യാത്രയിൽ  പാംപ്ലാനി പിതാവ് നീ ആരെയുമറിയിക്കാതെ കൊണ്ടു നടന്ന രോഗവിവരം പറയും വരേയ്ക്കും മറ്റാരും നിന്റെ വേദനകൾ അറിഞ്ഞില്ലല്ലോ പ്രിയപ്പെട്ടവനേ ... മരുന്നുകൾ നിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചയെടുത്തിരുന്നുവെന്ന് കേട്ട നിമിഷം തകർന്നു പോയെടാ... ''

writer honey bhaskaran remembers late father manoj in a heart touching note hyp
Author
First Published Jun 6, 2023, 2:39 PM IST

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളം പേര്‍ വേദന പങ്കിട്ടൊരു സംഭവമായിരുന്നു ഫാ. അബ്രഹാം ഒറ്റപ്ലാക്കല്‍ എന്ന വൈദികന്‍റെ മരണം. വടകരയില്‍ വച്ച് ഇക്കഴിഞ്ഞ 29ന് നടന്നൊരു വാഹനാപകടത്തെ തുടര്‍ന്നായിരുന്നു തലശ്ശേരി എടൂര്‍ സ്വദേശിയായ ഫാ. അബ്രഹാം ഒറ്റപ്ലാക്കല്‍ എന്ന മനോജ് അച്ചന്‍റെ വിയോഗം.

ചിത്രകാരൻ, പാട്ടുകാരൻ, പ്രഭാഷകൻ, നല്ലൊരു സുഹൃത്ത്, നല്ല കേള്‍വിക്കാരൻ എന്നിങ്ങനെ മനോജച്ചനെ കുറിച്ച് വാചാലരാകുന്നവര്‍ ഏറെയാണ്. ഇത്രയുമധികം പേരുടെ സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായ സവിശേഷ വ്യക്തിത്വത്തിന് ഉടമയായ മനോജ് അച്ചനെ കുറിച്ച് അദ്ദേഹത്തിന്‍റെ ബാല്യകാലം മുതലുള്ള സുഹൃത്തും എഴുത്തുകാരിയുമായ ഹണി ഭാസ്കരൻ പങ്കുവച്ച കുറിപ്പാണ് പക്ഷേ ഏവരുടെയും ഹൃദയം തൊട്ടത്. 

ഫേസ്ബുക്കിലൂടെയാണ് ഹണി ഭാസ്കരൻ തങ്ങളുടെ സൗഹൃദത്തിന്‍റെ അതിമനോഹരമായ അനുഭവങ്ങളെ കുറിച്ച് പങ്കിട്ടത്. ഹണിയുടെ ഓരോ വരിയിലൂടെയും അപരിചിതരായവര്‍ക്കെല്ലാം മനോജ് അച്ചൻ സുപരിചിതനായി. സുഹൃത്തും, തങ്ങളെ കാതോര്‍ക്കുന്ന തോഴനും, സഹയാത്രികനും, ആരാധ്യനായ കലാകാരനുമായി. ഹണി എഴുതിയ കുറിപ്പ് വായിക്കാം.

ഹണി ഭാസ്കരൻ എഴുതിയത്...

നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളെ ലോകത്തോട് വെളിപ്പെടുത്തരുത് കാരണം നല്ലതിനെയെല്ലാം നശിപ്പിച്ചു കളയാനുള്ള പ്രവണത മനുഷ്യർക്കുണ്ട്.  ഇത് സ്വന്തം ജീവിതം തന്നെ പഠിപ്പിച്ച പാഠമാണ്.

സൗഹൃദത്തിന്‍റെ സൗന്ദര്യത്താൽ  ജീവിതത്തോട് സൂക്ഷിച്ച  അമൂല്യമായൊരു മനുഷ്യനെ ഭൂമിയിൽ  നിന്ന് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഫാ. അബ്രഹാം ഒറ്റപ്ലാക്കൽ. എടൂർ സെന്‍റ് മേരീസ് സ്കൂളിലെ 2000 SSLC ബാച്ചിലെ  ഞങ്ങളുടെ സ്വന്തം മനോജ്. 

നഴ്സറി ക്ലാസ് മുതൽ പത്താം ക്ലാസ് വരെ കളിക്കൂട്ടുകാരൻ, സുഹൃത്ത്, സഹപാഠി . ഒരേ കളിമുറ്റം, ഒരേ സ്കൂൾ, വർഷമേറുമ്പോൾ ഡിവിഷൻ മാറി വന്ന് ഒരുമിച്ചിരുന്ന ക്ലാസ് മുറികൾ...! 

ഒരുമിച്ചു നനഞ്ഞ മഴകൾ, ഉച്ച ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകാൻ ബിൻസിയുടെ വീട്ടിലെ കിണറ്റു വക്കിലേക്ക് ഒരുമിച്ചു നടന്ന വഴികൾ...! നീലയും വെള്ളയും യൂണിഫോമിൽ മഴവില്ല് തീർത്ത  മൈതാനത്തെ ചെളിക്കുണ്ടുകൾ...! പരസ്പരം കൈ മാറിയ മഷിത്തണ്ടുകൾ...! കോറമുക്കിലെ കുളത്തിൽ നിന്ന് പറിച്ചെടുത്ത് കൊണ്ടു വന്നു നീട്ടിയ നീലാമ്പൽ പൂവുകൾ...! ഒരുമിച്ച് പെറുക്കിയ വികാസ്  ഭവൻ മുറ്റത്തെ പനിനീർ ചാമ്പയ്ക്കകൾ...! പള്ളിപ്പെരുന്നാൾ കഴിഞ്ഞാൽ പൊട്ടിയ ബലൂൺ കഷ്ണം ഊതി വീർപ്പിച്ച് പൊട്ടിച്ചിരുന്ന ഇന്റർവെൽ നേരങ്ങൾ...! കപ്യാരുടെ കടയിൽ ഉന്തി തള്ളി നിന്നു വാങ്ങിയ നാരങ്ങാ മുട്ടായികൾ, തേനുണ്ടകൾ...! 

സ്കൂളിനോട് ചേർന്ന ഏതു മനുഷ്യനും ചെന്നു കയറാവുന്ന എടൂർ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയിലെ ഹോളി വാട്ടർ കൊണ്ട് നെറ്റിയിൽ നീ വരച്ചിട്ട കുറിയുടെ തണുപ്പ്...! പള്ളിമുറ്റത്തെറിഞ്ഞു വീഴ്ത്തി തിന്ന കണ്ണിമാങ്ങകൾ...! 

പ്രിയപ്പെട്ടവനേ... 

കഴിഞ്ഞ രണ്ടു ദിവസങ്ങൾ ജീവിതത്തിലില്ലാതിരുന്നെങ്കിലെന്ന് പിടഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അതിപുലർച്ചെ നെഞ്ചു തകർത്തുകൊണ്ടാണ് വടകരയിൽ വച്ചു നടന്ന കാർ അപകടത്തിൽ നിന്റെ മരണം സംഭവിച്ചുവെന്ന വാർത്തയെത്തുന്നത്. ഓസ്ട്രേലിയയിൽ നിന്ന് വല്യുണ്ണി (ജോർജ് ) സത്യമാണോന്ന് തിരക്കാൻ പറയുമ്പോ ഞങ്ങൾ ഒരേ പോലെ കടന്നു  പോയൊരു ഭയം നിറഞ്ഞ വെപ്രാളമുണ്ട്. 
ശേഷം സത്യമാവല്ലെയെന്ന പ്രാർത്ഥനയോടെ ആരെയൊക്കയോ വിളിച്ചു. മിക്കവരും ഉണർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ... പലരും പല വഴിക്ക് കാര്യം തിരക്കാൻ ഓടുന്നതിനിടയിൽ ഓൺലൈനിൽ മരണം സ്ഥിതീകരിച്ച വാർത്തകൾ നിറഞ്ഞിരുന്നു...! 

പിന്നീട് അനുഭവിച്ചത് എന്റെ ജീവിതം ഒരു മരണത്തിലും ഇതുവരെ നേരിടാത്തതാണ്. അമൂല്യമായതിനെ നഷ്ടപ്പെട്ടതിന്റെ അമർഷം, തീവ്ര സങ്കടം, കൊടിയ നിരാശ...!  വാർത്തകൾക്ക് മീതെ അവസാനമില്ലാതെ ചിതറി വീഴുന്ന കണ്ണീർ...! ലോകമെത്ര ക്രൂരമെന്ന പതം പറച്ചിൽ. 

കുടഞ്ഞിടാൻ പറ്റാത്തത്ര ഓർമ്മകൾ ... നല്ല നിമിഷങ്ങൾ. 

പ്ലസ് ടു കാലം കഴിഞ്ഞപ്പോൾ എല്ലാവരും ജീവിതത്തിന്റെ നിലനിൽപ്പ് തിരഞ്ഞ് പലവഴിക്കായി.  സാഹചര്യങ്ങൾ നിനക്കു മുന്നിൽ വിരിച്ചിട്ട വഴി സെമിനാരിയായിരുന്നു. നീയാ വഴി തിരഞ്ഞെടുത്തു. അതിലേറ്റവും ആത്മാർത്ഥമായി. ശേഷം ബസ്സിലോ നാട്ടു വഴികളിലോ മാത്രം ആകസ്മികമായി കണ്ടു മുട്ടി.

2015 ൽ വീണ്ടും നമ്മൾ പഴയതിനെക്കാൾ നല്ല കൂട്ടുകാരായി.  അപ്പോഴേക്കും നീ വൈദിക വേഷം സ്വീകരിച്ചിരുന്നു. അറിയപ്പെടുന്ന ചിത്രകാരനായി മാറിയിരുന്നു. പത്രങ്ങളുടെ തലക്കെട്ടുകൾ നിന്നെ " ശില്പ കലയിലെ പെരുന്തച്ചൻ " എന്ന് വിശേഷിപ്പിച്ചിരുന്നു. നിന്റെ ചിത്രങ്ങൾ പലയിടങ്ങളിൽ എക്സിബിഷനുകളിൽ അത്ഭുതങ്ങളായി. നിന്റെ വിരൽത്തുമ്പാൽ കടഞ്ഞെടുത്ത ശില്പങ്ങൾ ലോകം കണ്ടു.
മണ്ണായിരുന്നു നിന്റെ  ഇഷ്ടപ്പെട്ട മഷി. നീ ചെളി കൊണ്ട് വരച്ച മണ്ണിൽ കിടന്നുറങ്ങുന്ന യേശുവിന്റെ ചിത്രം റോമിൽ മാർപ്പാപ്പയുടെ കൈകൾ വരെയെത്തി. നിന്റെ സങ്കൽപ്പങ്ങൾക്കൊപ്പം എത്രയോ അൾത്താരകൾ സ്വർഗ്ഗം പോലെ മനോഹരമായി. പള്ളി രൂപകല്പന ചെയ്യപ്പെട്ടു. നീയുള്ള ഇടങ്ങളിലെ  പുൽക്കൂടുകൾ കൂടുതൽ പ്രഭയോടെ തെളിഞ്ഞു.  നീ വഴി കാട്ടിയ കുഞ്ഞുങ്ങൾ കൂടുതൽ തെളിമയോടെ ചിരിച്ചു.

പ്രിയപ്പെട്ടവനേ.... നീ മാനേജർ ആയിരുന്ന തലശ്ശേരി മെട്രോപൊളിറ്റൻ സ്കൂളിലെ കുഞ്ഞുങ്ങൾ, തലശ്ശേരി മൈനർ സെമിനാരിയിലെ വിദ്യാർത്ഥികൾ ഭാഗ്യം ചെയ്തവരാണ്. ബ്രണ്ണനിൽ നിന്റെ പി.ജി. അധ്യാപികയും കഥാകാരിയുമായ Rajasree R എഴുതിയതു പോലെ നിന്നോളം സൗമ്യനായ, ശാന്തനായ മറ്റൊരു പുരുഷനെ ഞാൻ കണ്ടിട്ടില്ല. 

കണ്ണുകളിലും പ്രവൃത്തികളിലും അലിവൊളിപ്പിച്ച , ഏതു സന്ദർഭത്തിലും ശാന്തത സൂക്ഷിക്കുന്ന, ചുറ്റുമുള്ളവരിലേക്ക് അനന്തമായി സ്നേഹം മാത്രം പടർത്തുന്ന ക്രിസ്തുവിന്റെ പാത പിന്തുടർന്നൊരു  മനുഷ്യൻ...! അഹന്തകളില്ലാത്ത, പുരോഹിത ഭാഷയിലെ യഥാർത്ഥ ദൈവപുത്രൻ. 

അക്കാഡമിക്സിൽ അതീവ മിടുക്കനായ ഒരാൾ... മനോഹരമായി പാടുന്ന, കവിതകൾ ചൊല്ലുന്ന, നിറയെ വായിക്കുന്ന, ശില്പിയായ, ചിത്രകാരനായ, പ്രാസംഗികനായ ഒരാൾ... !

ഇതുവരെയ്ക്കും നീണ്ട കനത്ത സൗഹൃദം....! ആഴവും പരപ്പും തെളിച്ചവുമുള്ളത്. 2020 ൽ ലാണ് നമ്മുടെ ബാച്ച് " നെല്ലിക്ക " എന്ന പേരിൽ വാട്ട്സപ് ഗ്രൂപ്പ് ഉണ്ടാക്കുന്നത്. നീണ്ട 17 വർഷങ്ങൾക്കു ശേഷം എല്ലാവരും ഗ്രൂപ്പിൽ ഒരുമിച്ചു. വീഡിയോ കോളിൽ കണ്ടു. കേട്ടു. 

കൂട്ടുകാരാ.... അന്നു നിന്നോളം സന്തോഷിച്ച മറ്റൊരാളുണ്ടായിരുന്നില്ല. എൽ പി സ്കൂൾ മുറ്റത്തെ അപ്പൂപ്പൻ കടപ്ലാവിനു ചുവട്ടിൽ നമ്മൾ പണ്ടു തുള്ളി മറിഞ്ഞതു പോലെ നീയന്നു സന്തോഷം കൊണ്ടു തുള്ളി മറിഞ്ഞു. നമ്മൾ എല്ലാവരും ജോണി സാറിന്റെ ഡ്രിൽ പിരീഡിലെ കുട്ടികളായി. സംഗീത ടീച്ചറിന്റെ ക്ലാസിലെ പാട്ടുകാരായി. അപ്പച്ചൻ സാറിന്റെ ക്ലാസിലെ കവികളായി...! സൂം മീറ്റിംഗുകൾ...! ഓർമ്മ പുതുക്കലുകൾ... പൊട്ടിച്ചിരികൾ...! പാട്ടുകൾ, കവിതകൾ...! ന്തൊരാഘോഷമായിരുന്നു. 

ഒരു വെക്കേഷന് പള്ളിമേടയിൽ നിന്നെ കാണാൻ ഞാൻ വന്നു...! അന്നു നിനക്ക് തീരെ വയ്യായിരുന്നു. നടുവിന് ചികിത്സയായിരുന്നു.  ചായ കുടിച്ചു കൊണ്ടിരിക്കെ ഞാൻ സ്കൂൾ കഥ പറഞ്ഞ് നാലു മുറികൾ അപ്പുറം കേൾക്കെ ഉച്ചത്തിൽ ചിരി തുടങ്ങി.  നിനക്ക് പേടിയാവാനും തുടങ്ങി. "ഒന്നു പയ്യെ ചിരിക്ക്. നിഷ്ക്കളങ്കനായ എന്നെ നീ കുരിശിൽ കേറ്റരുത് ... " എന്നു പറഞ്ഞ് ചിരിക്കാനിഷ്ടമുള്ള നീ പതുങ്ങി ചിരിച്ചു. സത്യം പറയട്ടെ അങ്ങനെ ചിരിക്കാനൊക്കെ നീ ശീലിച്ചെടുത്തത് എനിക്ക് ഞെട്ടലായി. 

മറ്റു മനുഷ്യർക്ക് തന്റെ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടാവരുത് ഒരു മാറ്റം നോക്കുന്നു എന്നൊക്കെ പറഞ്ഞു. പള്ളിനട വരെ കൂടെ വന്നു യാത്ര പറഞ്ഞു. വീണ്ടും നമ്മളെത്രയോ കാലം ഇതുവരേയ്ക്കും സംസാരിച്ചു... എന്തെന്നറിയില്ല മിക്കപ്പോഴും നീ എന്നോട്  സംസാരിക്കുന്നത് ഹോസ്പിറ്റലിൽ വച്ചായിരുന്നു. പല പല ടെസ്റ്റുകൾ . റിസൾട്ട് തിരക്കുമ്പോഴെല്ലാം വിശദീകരിക്കാതെ പുഞ്ചിരികൾ മറുപടികളായി നീ തിരിച്ചയച്ചു. 

ഇന്നലെ നിന്റെ അവസാന യാത്രയിൽ  പാംപ്ലാനി പിതാവ് നീ ആരെയുമറിയിക്കാതെ കൊണ്ടു നടന്ന രോഗവിവരം പറയും വരേയ്ക്കും മറ്റാരും നിന്റെ വേദനകൾ അറിഞ്ഞില്ലല്ലോ പ്രിയപ്പെട്ടവനേ ... മരുന്നുകൾ നിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചയെടുത്തിരുന്നുവെന്ന് കേട്ട നിമിഷം തകർന്നു പോയെടാ... 

കഴിഞ്ഞ ഡിസംബറിൽ ഞാൻ അവധിക്കു വന്നപ്പോ നമ്മൾ തീരുമാനിച്ചതു പോലെ അന്നേ ദിവസം തലശ്ശേരിക്ക് നിന്നെ കാണാനിറങ്ങി. പാതി വഴിക്കെത്തിയപ്പോ നീ പറഞ്ഞു ഒരു സ്കൂൾ പ്രോഗ്രാമിൽ പെട്ടു പോയെന്ന്. നിരാശയോടെ മടങ്ങി. 

നമ്മൾ മിണ്ടുമ്പോഴെല്ലാം " ഒറ്റ" യെന്ന വാക്ക് പലപ്പോഴും കടന്നു വന്നു. ആൾക്കൂട്ടങ്ങളിലെ "ഒറ്റ" കൾ എന്നു നീയതിനെ വിശാലമാക്കി. വാക്കുകളിലും വരികളിലും പലവട്ടം നമ്മൾ  തപ്പി തടഞ്ഞു വീണു. ഒരു ചെറുപുഞ്ചിരികൊണ്ട് വിളക്കായി. 

എന്റെ പിറന്നാളുകൾ മറക്കാത്ത, തുട്ടുവിന്റെ പിറന്നാളുകൾ മറക്കാത്ത ഒരുവൻ ...! 

നീ വായിക്കാത്ത എന്റെ പുസ്തകങ്ങളില്ല... നീ വായിക്കാത്ത എഫ് ബി പോസ്റ്റുകളില്ല... നീ ആശംസ നേരാത്ത നല്ല ദിവസങ്ങളില്ല ...! നീ നൽകിയ കലഹങ്ങളില്ലാത്ത സ്നേഹത്തോളം മികച്ച സൗഹൃദവുമിനിയില്ല..! 
ഇനി നിന്റെ കവിതകൾ തേടി വരില്ല... ഇനി നിന്റെ പാട്ടുകൾ ഒഴുകി വരില്ല..! നിന്റെ അടക്കിപ്പിടിച്ച ചിരികളില്ല, തമാശകളില്ല..! 

അതിജീവനത്തിന്റെ പുസ്തകത്തിന് കവർ പേജ് വരയ്ക്കാൻ പറഞ്ഞിട്ടും സാധിക്കാതെ പോയതിന്റെ ദു:ഖം അടുത്ത എഡിഷനിൽ വരച്ചു തന്ന് തീർക്കുമെന്ന് പറഞ്ഞ വാഗ്ദാനമിനി പൂർത്തിയാവില്ല...! 
പ്രിയപ്പെട്ടവനേ ... നീ ചൊല്ലി അയച്ചു തന്ന " സഫലമീ യാത്ര '' ഇതിനായിരുന്നുവോ...! ഇന്നതു കേട്ടപ്പോഴുണ്ടായ നീറ്റൽ...! 

ഏറ്റവും ഒടുവിലത്തെ മെസേജിന്റെ അവസാന വരികൾ... 

"നിന്റെ ഹീറോ പേന, ഉണ്ട കയ്യക്ഷരം, കവിത, കഥ" 

ഭൂമിയിലില്ലാത്ത ഒരു മനുഷ്യന് ഞാനിന്നാദ്യമായി വാട്ട്സപ്പിൽ മെസേജയച്ചു. എടാ... തിരിച്ചു വാ സങ്കടം സഹിക്കാൻ വയ്യെന്ന്. നീ അതു വായിക്കുമോന്നറിയാൻ ഇടയ്ക്കിടെ വന്നു നോക്കി. ഡെലിവർ ആയ മെസേജ് വായിക്കപ്പെടാതെ അനാഥമായ കാഴ്ച്ച നെഞ്ച് നുറുക്കി. 

നീയില്ലാത്ത ദിവസങ്ങൾ ഞങ്ങൾക്കൊന്നും അത്ര സുന്ദരമായിരിക്കില്ല. 

"ആരോടും യുദ്ധത്തിനില്ല, ആരുടെയും വിരുന്നിനുമില്ല". നമുക്കിടയിൽ നീ അയച്ച വാക്കുകളാണ്. 

ജീവിതത്തിലിന്നോളം ഒരു മരണച്ചടങ്ങും പൂർണ്ണമായി ലൈവു കാണാത്ത ലോകത്തിന്റെ പല മൂലകളിലായിപ്പോയ ഞങ്ങൾ കൂട്ടുകാർ ഇന്ന് ആ കല്ലറ മൂടും വരേയ്ക്കും നിന്നെ നോക്കി നിന്റെ ചുറ്റുമുണ്ടായിരുന്നു. 

ഫോൺ വിളികളിൽ, മെസേജുകളിൽ പരസ്പരം ചാരി നിന്നേങ്ങി. 

പ്രിയപ്പെട്ടവനേ.... ദൈവ വിശ്വാസിയായവനേ... ചെന്നിടത്തും ശാന്തിയുണ്ടാവട്ടെ...! നീയുള്ള ഞങ്ങളുടെ ഭൂമി എത്ര സുന്ദരമായിരുന്നുവോ സ്വർഗ്ഗവും നിന്റെ കരവിരുതിനാൽ ഇനി അതിലേറെ ഭംഗിയാക്കപ്പെടും. 
നമ്മൾ വീണ്ടും കണ്ടു മുട്ടുമ്പോൾ പറയാൻ ബാക്കി വെച്ചതേറെയുണ്ട്..! വരും ജൻമത്തിലെ ഉറക്കെയുള്ള ചിരികളിലേക്ക് പങ്കിടാതെ സൂക്ഷിച്ചു വച്ച മനോഹരമായ രഹസ്യങ്ങൾ...! 

സ്നേഹം മാത്രമായിരുന്നവനേ... നിന്റെ ചുറ്റും ഞങ്ങൾ എല്ലാരുമുണ്ട്.... ജോബിച്ചൻ പറഞ്ഞതു പോലെ നിനക്ക് ഞങ്ങളെ അറിയാമല്ലോ..! നീയെല്ലാം കാണുകയാണല്ലോ ...! 
എന്റെ അക്ഷരങ്ങളെ അത്രയും അഗാധമായി സ്നേഹിച്ചവനേ... നിന്നെ കുറിച്ചു ഞാൻ  എന്തെഴുതുമെന്ന് നീ പലവട്ടം ചോദിച്ചിട്ടില്ലേ.... !

അത്രയും പ്രിയപ്പെട്ടവനേ... സ്നേഹമേ.... സൗഹൃദമേ ... നിന്നെ സ്നേഹിക്കുന്നു... സ്നേഹിക്കുന്നു... സ്നേഹിക്കുന്നു. മരണത്തിനപ്പുറത്തേക്കും സ്നേഹിക്കുന്നു....! 
മണ്ണ് മഷിയാക്കിയവനേ... അതേ മണ്ണിലേക്ക് മടങ്ങുമ്പോൾ അന്ത്യയാത്രയിൽ നിന്റെ തിരുനെറ്റി മീതെ ഒന്നമർത്തി ചുംബിക്കുന്നു...  ഹൃദയത്തിനു മീതെ ഒരു ചുവന്ന റോസാപ്പൂ നീക്കി വയ്ക്കുന്നു...! ശാന്തി ...

 

Also Read:- ട്രെയിനപകടത്തിന്‍റെ അവശേഷിപ്പുകള്‍; വേദനയായി ഈ കാഴ്ചകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Follow Us:
Download App:
  • android
  • ios