Malayalam Short Story: അപ്പു അറിയാന്‍, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ

Synopsis
ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ദേവന്‍ അയ്യങ്കേരില്‍ എഴുതിയ ചെറുകഥ
വെള്ളായണി അപ്പു ഒരു പട്ടിയാകുന്നു. തെളിച്ചുപറഞ്ഞാല്‍, മലയാള സാഹിത്യത്തിന് അത്ര പരിചയം പോരാത്ത കൈയിലിരിപ്പുള്ള ഒരു കഥാപാത്രം. വെള്ളായണി കായലോരത്ത് താമസിക്കുന്ന കഥാകൃത്ത് ദേവന്‍ അയ്യങ്കേരില്‍ എഴുതുന്ന തുടര്‍കഥകളിലാണ് അപ്പു മുഖ്യകഥാപാത്രമായി കടന്നുവരുന്നത്. മനുഷ്യനും ശുനകകുലവും തമ്മിലുള്ള ആജന്‍മചരിത്രത്തിലെ സമകാലീനമായ ഒരേട് എന്ന നിലയിലാണ് അപ്പുവിന്റെ ജീവിതത്തെയും ചിന്തകളെയും ദേവന്‍ സമീപിക്കുന്നത്. 'കോവിഡ് കാലത്തു വിരഹാതുരനായി വെള്ളായണി കായലോരത്തെ ഒറ്റമുറി വീട്ടില്‍ കഴിയവേ, മുയലുകളുടെ ചെവിയുള്ള, മുയലിനേക്കാള്‍ ഒരല്‍പം മാത്രം വലിപ്പമുള്ള തൂവെള്ള നിറക്കാരന്‍ പട്ടിക്കുട്ടി എന്റെ മുന്‍പില്‍ വന്നു നിന്നു.' എന്നിങ്ങനെയാണ് അപ്പുവിനെ ആമുഖമായി ദേവന്‍ അവതരിപ്പിക്കുന്നത്. 'നിങ്ങള്‍ വളര്‍ത്തിയാലും ഇല്ലേലും ഞാനിവിടെ നിലവിലുണ്ട്' എന്ന് ഒരു മടിയുമില്ലാതെ വിളിച്ചുപറയുന്ന അപ്പു എന്ന മൃഗത്തിന്റെ ചരിത്രപരവും ദാര്‍ശനികവുമായ പരിണാമങ്ങളിലൂടെ നമ്മുടെ കാലത്തെ മനുഷ്യജീവിതസ്പന്ദനങ്ങളെ കൂടി അടയാളപ്പെടുത്തുകയാണ് ദേവന്‍. ആ കഥാപരമ്പരയിലെ ഏറ്റവും പുതിയ അധ്യായമാണ് ഇത്.
ചപ്പുചവറുകള്‍ വാരിയിട്ടു കത്തിക്കുന്നത് തിരോന്തരത്തു പൊങ്കാലപോലെ അല്ലെങ്കില്‍ ഉത്സവം കഴിഞ്ഞുള്ള വെടിക്കെട്ടുപോലെ ഒരു നാട്ടുനടപ്പായിരിക്കുന്നു. ദ്വീപിലകപ്പെട്ടവര്‍ എസ്. ഒ. എസ് സന്ദേശമയക്കുന്നപോലെ പുകച്ചുരുളുകള്‍ ആകാശത്തേക്കുയരും അതിലൂടെ പലതരത്തിലുള്ള പുകമണം മൂക്കിലേക്ക് വിളിക്കാതെ കയറി വരും. അതുപോലെ കേറിവന്ന ഒരു മണം, ഉരുകുന്ന അരക്കിന്റെ മണം. അതുകാരണമാണ് നിങ്ങള്‍ക്കിന്നിത് വായിക്കേണ്ടി വരുന്നത്.
ഏഴോ എട്ടോ വയസ്സൊക്കെ ആയപ്പോഴാണെന്നു തോന്നുന്നു. അമ്മൂമ്മയ്ക്കും അമ്മാവനും ഉള്ള എഴുത്തുകള്‍ മേല്‍വിലാസമെഴുതി അമ്മ കയ്യില്‍ തരും. പോസ്റ്റ് ഓഫീസിനകത്തെ പെട്ടിയില്‍ കൊണ്ടുചെന്നിടണം. എന്നിട്ട് പെട്ടെന്ന് കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കണം. ഒരിക്കല്‍ ഞാന്‍ പ്രാര്‍ത്ഥന കാര്യം മറന്നു.
തിരിച്ചു വന്നപ്പോള്‍ അമ്മ ചോദിച്ചു, എഴുത്ത് പെട്ടീലിട്ടോ?
ഇട്ടു.
എന്നിട്ട് പ്രാര്‍ത്ഥിച്ചോ?
അപ്പോഴാണ് സ്റ്റെപ് നമ്പര്‍ ടു മറന്ന കാര്യം, എന്തുകൊണ്ട് മറന്നൂ എന്നൊക്കെ ഞാനോര്‍ത്തത്.
അനുവാദമില്ലാതെ അകത്തുകയറാന്‍ പാടില്ലാത്ത ഒരു സ്ഥലമുണ്ട് പോസ്റ്റ് ഓഫീസിനകത്ത്. പോസ്റ്റ്മാസ്റ്റര്‍ അതിനകത്തിരുന്നാണ് ജനലിലൂടെ കവറും സ്റ്റാമ്പുമൊക്കെ തരുന്നത്. ആ ജനലിക്കൂടെ നോക്കിയാല്‍ പോസ്റ്റുമാന്‍ എല്ലാ എഴുത്തിലും ചറപറാ സീലടിക്കുന്നതു കാണാം. അയക്കാനുള്ള എഴുത്തെല്ലാം കൂടി ചാക്കുസഞ്ചികളിലാക്കി ഒരു വള്ളികൊണ്ടു കെട്ടും. എന്നിട്ടു ഒരു മെഴുകുതിരിയുടെ മോളില്‍ അരക്ക് ഉരുക്കി ചരടിനു മോളില്‍ ഒഴിച്ച് കട്ടിപിടിക്കുന്നതിനു മുന്‍പേ സീലുവയ്ക്കും. ഉരുകുന്ന അരക്കിന്റെ മണമായിരുന്നു പോസ്റ്റോഫീസിന്റെ മണം, കത്തിന്റെ മണം, പുതിയ പുതിയ വിശേഷങ്ങളുടെ, 'പ്രത്യേകിച്ച് വിശേഷമൊന്നുമില്ല'കളുടെ മണം. ആ മണം വരുമ്പോള്‍ തന്നെ 'ഇവിടെ എല്ലാവര്‍ക്കും സുഖം, അവിടെയും അപ്രകാരം എന്ന് വിശ്വസിക്കുന്നു' എന്ന് തുടങ്ങിയ ഡയലോഗുകള്‍ വോയിസ് ഓവറായി തലയില്‍ മുഴങ്ങും.
മീശ മുളച്ചില്ലങ്കില്‍ മോശമാണെന്ന് ചിന്തിക്കാന്‍ തുടങ്ങിയ പ്രായം. ഒട്ടിച്ച ഒരു ഇന്‍ലന്റ് എന്റെ കയ്യിലേക്ക് വച്ചുനീട്ടി അച്ഛന്‍. എന്താണീ ഇന്‍ലന്റ് എന്ന് ചോദിക്കുന്ന പുതിയ ബ്രോക്കളോട് പറയട്ടെ, കേന്ദ്രസര്‍ക്കാറിനാല്‍ പുറപ്പെടുവിച്ചിരുന്ന, നാലായി മടക്കിയാല്‍ ഉള്ളടക്കം ആര്‍ക്കും ഹാക്ക് ചെയ്യാന്‍ പറ്റാത്ത, ഒരു കടലാസുകഷണമായിരുന്നു ഇന്‍ലന്റ്. ഇതിന്റെ ഉള്‍വശത്ത് നമ്മുടെ കഷ്ടനഷ്ടയിഷ്ടങ്ങളെല്ലാം എഴുതിപ്പിടിപ്പിച്ച് പഴ്‌സണലൈസ് ചെയ്യാന്‍ രണ്ടു നക്കും നക്കി ഒടുവില്‍ ശുഭം എന്നെഴുതി കഷണ്ടി ബാധിച്ച ചുവന്ന തപാല്‍ പെട്ടിയില്‍ ( പേരുപോലെ അതൊരു പെട്ടിയേ ആയിരുന്നില്ല. ഒരു കുറ്റി എന്നൊക്കെ പറയാം. കൂടാതെ മുകളിലോട്ടു പിടിച്ചാല്‍ പൊങ്ങാത്തതും അകത്തോട്ടു തള്ളിയാല്‍ തുറക്കുന്ന വാ പോലുള്ള ഒരടപ്പും ഉണ്ടായിരുന്നു മേല്‍പ്പടി തപാല്‍ കുറ്റികള്‍ക്ക്) നിക്ഷേപിച്ചാല്‍ എവ്വണ്ണമോ എന്തിരോ അത് മൂന്നാം നാള്‍ നമ്മള്‍ ഉദ്ദേശിച്ച അവറുകളുടെ വീട്ടുമുറ്റത്തോ അടുത്തുള്ള ഒരു മുറുക്കാന്‍ കടയിലോ എത്തിയിരിക്കും.
സാധാരണ അച്ഛന്‍ തന്നെയാണ് മേല്‍വിലാസം എഴുതാറ്. അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെ ഏമാനെ എത്രയും സംപൂജ്യനാക്കി പരാതി എഴുതുവാനുള്ള പിടിപ്പുണ്ടായിരുന്നതുകൊണ്ട് അച്ഛനെക്കൊണ്ട് പലരും പരാതി അഥവാ പെറ്റീഷന്‍ എഴുതിച്ചിരുന്നു. ഒരു കുഴപ്പം മാത്രമേ അച്ഛന്റെ പരാതികള്‍ക്കുണ്ടായിരുന്നുള്ളു. ഇടയ്ക്കു കുത്തു കോമ കോമണ്‍സെന്‍സ് ഇതൊന്നും അച്ഛന്റെ ശൈലി അല്ലായിരുന്നു.
ആദരണീയനായ/ബഹുമാനപ്പെട്ട കല്ലാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ അവറുകള്‍ മുന്‍പാകെ ഉമ്മാകൃഷ്ണന്‍ എന്ന് വിളിപ്പേരുള്ള സി കൃഷ്ണന്‍ എന്ന ഞാന്‍ ബോധിപ്പിക്കുന്നതെന്തെന്നാല്‍ മിനിയാന്ന് കാലത്തു മുളവെട്ടുകഴിഞ്ഞു ഞാന്‍ വീട്ടിലേക്കു വരവേ എന്റെ വീട്ടുകാരി എതിരേ വരുകയും അവരുടെ കഴുത്ത് എന്റെ വെട്ടുകത്തിയില്‍ ഉരസുകയും തല്‍ക്ഷണം തന്നെ ഞാന്‍ ചായ കുടിക്കുവാന്‍ പോകുകയും വീട്ടുകാരിയെ നാട്ടുകാരില്‍ ചിലര്‍ കൃഷ്ണന്‍കുട്ടി ഡോക്ടറെ കാണിക്കാനായി എടുത്തുകൊണ്ടുപോകുകയും ചെയ്തെങ്കിലും വെട്ടുകത്തിയുമായി അത്ര സ്വരച്ചേര്‍ച്ചയില്ലാതിരുന്ന വീട്ടുകാരിയുടെ പിരടി വേണ്ടവണ്ണം തുന്നിക്കെട്ടുവാന്‍ കൃഷ്ണന്‍കുട്ടി ഡോക്ടര്‍ എം ബി ബി എസിനു കഴിയാതെ പോയതിനാല്‍ വീട്ടുകാരിയെ ദിവാകരന്‍ ചേട്ടന്റെ ജീപ്പില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിക്കാനത്തു കോടമഞ്ഞുമൂലം കണ്ണുകാണായ്കയാല്‍ പാഞ്ഞുവന്ന കാട്ടുപന്നി ജീപ്പിനു ക്ഷതമേല്പിക്കുകയും ജീപ്പ് ഇടത്തോട്ട് ചെരിഞ്ഞു കുഴിയിലേക്ക് മറിയുകയും വീട്ടുകാരി ജീപ്പിനടിയിലാവുകയും എന്റെ റബ്ബേ! എന്ന് വിളിച്ചു പ്രാര്‍ത്ഥിച്ചു ഇഹലോകവാസം വെടിയുകയും ചെയ്തുവെങ്കിലും എനിക്ക് ടി കൃഷ്ണന്‍കുട്ടി ഡോക്ടര്‍ എം ബി ബി എസിനോടോ ജീപ്പോടിച്ചിരുന്ന ടി ദിവാകരന്‍ ചേട്ടനോടോ ജീപ്പിലിടിച്ച പന്നിയോടോ ഒരു പരാതിയുമില്ലന്നും അവരോടെല്ലാം മാപ്പാക്കണമെന്നും അപേക്ഷിക്കുന്ന വിശ്വസ്ത വിനീതനായ ഉമ്മാകൃഷ്ണന്‍ (ഒപ്പു).
ഇത്രയും ഒറ്റയടിക്ക് വായിച്ച യജമാനനായ എസ്ഐ സുകൃതിയായ ഉമ്മാകൃഷ്ണ് ഒരു ചായ വരുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ ഔന്നത്യമുള്ള മനസ്സിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു എന്നുമാണ് കഥ.
എന്തായാലും കാര്യങ്ങള്‍ ഇത്രയധികം 'ഋതു മൃജു മൃദു സ്പുടമായി' അവതരിപ്പിക്കുവാനും അത് കടലാസിലേക്ക് സന്നിവേശിപ്പിക്കുവാനും പ്രാപ്തനായ പിതാവെന്തിന് എന്നെയീ മേല്‍ വിലാസമെഴുതുവാനുള്ള ഭരമേല്പിച്ചു എന്ന് തുടക്കത്തില്‍ ആശ്ചര്യപ്പെട്ടുവെങ്കിലും ആള് എന്റെ അച്ഛന്‍തന്നെയായതുകൊണ്ട് എന്തെങ്കിലും കാര്യം കാണും എന്ന് ഞാനൂഹിച്ചു. അന്ന് ഞാനൊരു ബീയേക്കാരനായി അടുത്ത കടയില്‍നിന്നു കടുകുവാങ്ങിക്കാന്‍ പോയാലും പാന്റിട്ടു പോയിരുന്ന കാലം. കോളേജുകുമാരനായി തിരിച്ചു വന്നാല്‍ പറമ്പിപോകാനും പാന്റിടാം. നാട്ടുകാര്‍ പഴിക്കില്ല, ചേരത്തില്ല എന്നൊന്നും പറയത്തില്ല.
ഞാന്‍ വടിവൊത്ത അക്ഷരത്തില്‍ എഴുതിത്തുടങ്ങി, പാപ്പിയമ്മ അവറുകള്‍ക്ക്...
വല്യച്ഛന്‍ അഥവാ അപ്പൂപ്പന്‍ മരിക്കുന്നതിന് മുന്‍പ് അച്ഛന്‍, അമ്മാവനായ കുഞ്ഞുപിള്ള അല്ലങ്കില്‍ ഗോവിന്ദന്‍ അവറുകള്‍ക്ക്, അയ്യങ്കേരില്‍ വീട്, ചെന്നിത്തല പി ഓ എന്നെഴുതുമായിരുന്നു. അപ്പൂപ്പന്റെ സ്ഥാനം ഇപ്പോള്‍ അമ്മൂമ്മക്കായതുകൊണ്ട് അമ്മൂമ്മേം അച്ഛന്‍ അവറുകള്‍ എന്ന് സംബോധന ചെയ്തു. അവറുകള്‍ക്ക് സ്ത്രീലിംഗം ഉണ്ടോ എന്ന് നിശ്ചയമില്ലാത്തതിനാല്‍ ഞാന്‍ ഇതൊരിക്കലും ചോദ്യം ചെയ്തില്ല. ലിംഗമല്ല പദവിയാണ് വലുതെന്ന് അച്ഛന്‍ അന്നേ തിട്ടപ്പെടുത്തിയിരുന്നു.
എഴുത്തു പുരോഗമിക്കവേ അച്ഛന്‍ പൊട്ടിത്തെറിക്കുന്നു. ഫാ കെടുമ്പേ ( കെട്ടവന്‍, ഒന്നിനും കൊള്ളുകേലാത്തവന്‍ എന്നൊക്കെയാണ് കെടുമ്പിന്റെ അര്‍ത്ഥമെന്ന് അച്ഛന്റെ വളഞ്ഞ പുരികങ്ങളും കത്തുന്ന കണ്ണുകളും വശത്തേക്ക് കോടുന്ന ചിറിയും (ചുണ്ടെന്നൊക്കെ പറയണ്ടേ! അച്ഛനല്ലേ!) വ്യക്തമായി പറഞ്ഞു തരും. അച്ഛന്‍ എന്റെ കയ്യില്‍ നിന്ന് ഇല്ലന്റ് തട്ടിപ്പറിച്ച് അച്ഛന്റെ വടിവില്ലാത്ത ഇംഗ്‌ളീഷില്‍ ബാക്കിയെഴുതി, ചെന്നിത്തല പി ഓ.
ഒ എന്‍ വിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും പാകത്തിന് വിപ്ലവുമായി നടന്നിരുന്ന എന്റെ പച്ചമലയാളമനസ്സിനേറ്റ ആദ്യ ക്ഷതം. കൂലിക്ക് ഇംഗ്ലീഷ് പരീക്ഷയെഴുതിക്കൊടുത്ത് ബീഫും പൊറോട്ടയും കഴിച്ചിരുന്ന എന്റെ ആംഗലേയത്വം പറഞ്ഞു, 'ഡോണ്ട് വറി മാന്‍ അച്ഛനല്ലേ.'
ഇംഗ്ലീഷ് പഠിച്ച ഒരു ബീയേക്കാരന്റെ ഫാദറാണ് ഞാന്‍ എന്ന് പ്രഘോഷിക്കാനുള്ള അവസരമാണ് ഞാന്‍ അച്ഛന് നഷ്ടപ്പെടുത്തിയത്.
അതീപ്പിന്നെ ഞാന്‍ പാപ്പിയമ്മ അവറുകള്‍ക്ക് വിലാസം എഴുതിയതേയില്ല. പിന്നെ എയര്‍മെയില്‍ വന്നപ്പോഴാണ് ബീയേക്കാരനായ എനിക്കെന്റെ പ്രതാപം തിരിച്ചു കിട്ടിയത്. അപ്പോഴേക്കും അവറുകളൊക്കെ പോയി. അഞ്ഞൂറ്റി അറുപതു കിലോമീറ്റര്‍ നീളവും അറുപതു കിലോമീറ്റര്‍ വീതിയുമുള്ള എന്റെ ഭാഷാഭിമാനം പോരായ്ക വന്നതുകൊണ്ട് ഞാന്‍ ഇഗ്ലീഷില് തന്നെ പി ആര്‍ വിജയന്‍, അലി അബ്ദുല്ല കോണ്‍ട്രാക്ടിങ് കമ്പനി, മസ്‌കറ്റ്, സുല്‍റ്റനേറ്റ് ഓഫ് ഒമാന്‍ എന്നൊക്കെ ഏട്ടന്മാര്‍ക്കു വിലാസമെഴുതി. ഗള്‍ഫില്‍നിന്ന് തിരിച്ചു വന്നവര്‍ 'ഐവ', 'കല്ലീവല്ലി' എന്നൊക്കെ പറഞ്ഞു ഇംഗ്ലീഷിനെ കൊച്ചാക്കിയതിനാലും ഗള്‍ഫിലെ ചൂടും പിന്നെ വിയര്‍പ്പിന്റെ അസുഖവുമുള്ളതുകൊണ്ട് ഞാന്‍ എം എ പഠിക്കാന്‍ പോയി.
ഇങ്ങനെ പോയകാലങ്ങളൊക്കെ ഓര്‍ത്തു കുളത്തിലേക്ക് പറന്നിറങ്ങിയ ഒരു കൂട്ടം കാട്ടുതാറാവുകളെ നോക്കിയിരിക്കുമ്പോഴാണ് അടുത്തുവന്നിരുന്നു വെള്ളായണി അപ്പു എന്നെ നക്കിയുണര്‍ത്തുന്നത്. അപ്പുക്കള്‍ പരസ്പരം ഹലോ പറയുന്നത് എങ്ങനെയാണെന്ന് ദിവസവും കാണുന്നതുകൊണ്ട് ഈ നക്കിയുണര്‍ത്തല്‍ എനിക്കത്ര ഇഷ്ടമല്ല. മൂത്തവള്‍ സിയോണ പട്ടിയെ കുട്ടിയായി ദത്തെടുത്തു കഴിഞ്ഞു. ഇളയവള്‍ ആഷ്മിക്കു കുട്ടിവേണ്ട പട്ടി മതി എന്ന് ഇപ്പോഴേ പ്രസ്താവിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇഷ്ടക്കേടുകള്‍ ഞാന്‍ പ്രകടമാക്കാറില്ല.
എല്ലാ ദിവസവും വെള്ളായണിയിലേക്കു വരാത്തതുകൊണ്ട് തൊടിയിലെ പുല്ലൊക്കെ അനുസരണം കെട്ടവരായിരിക്കുന്നു. കടലാസുചെടികള്‍ പലവര്‍ണത്തില്‍ തോന്നിയപോലെ വളരുന്നു. വരിക്കമാവിലെ മാങ്ങകള്‍ മുറ്റം നിറയെ പഴുത്തുപൊഴിഞ്ഞു കാക്കയ്ക്കും അണ്ണാനും വേണ്ടാതെ കിടക്കുന്നു. ഇതിനിടയില്‍ ഒരു കൃഷ്ണതുളസി ലേശം പരിഭവത്തോടെ എന്നെ നോക്കുന്നു.
എല്ലാമൊന്ന് ശ്രദ്ധിച്ചുകൂടെ?
ശ്രദ്ധിക്കണം.
ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെ അലയണമായിരുന്നോ. ഇങ്ങനെ പുച്ഛപാത്രമാകുമായിരുന്നോ?
യുക്തിക്കും ചിന്തക്കുമതീതമായ ഈ സ്‌നേഹശാസനകള്‍ എവിടെനിന്നു വരുന്നു എന്ന് ഇപ്പോഴുമറിയില്ല. ഞാന്‍ നട്ടതല്ല, പരിചരിച്ചതുമല്ല. എന്നാലും കണ്ടപ്പോള്‍ പറയുന്നു ശ്രദ്ധ വേണ്ടേ?
അപ്പുവും മാറിയിരിക്കുന്നു. പുട്ടടിയില്‍ നേരിയ കുറവൊക്കെ വന്നതോടെ അവന്‍ അയല്‍ക്കാരി ആഷയുടെ വീട്ടില്‍ അന്തേവാസിയായിരിക്കുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞു വരുന്ന ആഷ ബസിറങ്ങി ആറാട്ടുകടവിലെ ഇരുണ്ട റോഡിലേക്ക് കയറുമ്പോള്‍ അപ്പു അവിടെ എത്തും. ആഷയുടെ മുന്‍പേ എസ്‌കോര്‍ട്ടായി നടക്കും. ഇരുട്ടില്‍ ഒറ്റയ്ക്ക് വരുന്ന ആഷയ്ക്ക് ഇതൊരു വലിയ ആശ്വാസമാണ്. കാലത്തേ വച്ചുവച്ചിട്ടുപോയ ചോറുംകറിയുമൊക്കെ അപ്പുവുമായി ആഷ പങ്കുവയ്ക്കും. ശേഷം അപ്പു തിണ്ണയില്‍ കിടന്ന് ഉറങ്ങും. രാവിലെ മെയിന്റോഡിലെ കലുങ്കുവരെ കൊണ്ടുവിട്ടിട്ട് അപ്പു തിരിച്ചു വരും.
പുട്ടടി യഥേഷ്ടം നടക്കുന്നതിനാല്‍ എന്റെ വണ്ടിയുടെ ഒച്ചകേട്ടാല്‍ ഓടി വരുന്നതൊക്കെ അവന്‍ നിര്‍ത്തി. 'നന്ദിയുടെ പര്യായമാണ് നായ' എന്ന സ്ലോഗന്‍ അപ്പു ലഘുവായി പൊളിച്ചെഴുതി.
'സാഹചര്യത്തിനനുസരിച്ച് കാലോചിതമായ നന്ദിപ്രകടനങ്ങള്‍ ശ്വാനര്‍ക്കു അനുചിതമാണെങ്കിലും അതിനു ശ്വാശ്വതീഭാവങ്ങള്‍ നിര്‍ബന്ധമല്ലെന്ന്' ശ്വാനകോകിലം പത്രത്തില്‍ ലേഖനം എഴുതിയതോടെ പട്ടിസഹജമായ നന്ദി, വാലാട്ടല്‍ എന്നിവ ഒരു മസ്റ്റല്ല എന്ന് മോഡേണ്‍ നായ്ക്കളൊക്കെ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു.
കോവിഡകാലം ഞാനോര്‍ത്തു. ഇന്ന് ചേരക്കൊക്കുകള്‍ ക്യാമ്പ് സൈറ്റാക്കിയ കായലിനെ മൂടിയ കോരമൈതാനം അന്നില്ല. വള്ളമെടുത്തു പുഞ്ചക്കരി ബന്‍ഡ്റോഡുവരെ തുഴഞ്ഞ്, തുഴയെടുത്ത് വള്ളത്തില്‍ വച്ചാല്‍, അറബിക്കടല്‍ പറഞ്ഞുവിട്ട കാറ്റ് നമ്മളെ വെള്ളായണി കാര്‍ഷികകോളേജിന്റെ ഓരത്തൂടെ കാക്കാമൂലവരെ ഫ്രീ ഓഫ് കോസ്റ്റില്‍ കൊണ്ടുവിടും. ഓളപ്പരപ്പില്‍ മീന്‍നെയ് മണക്കുന്ന വള്ളപ്പടിയില്‍ തലവച്ചു സായാഹ്ന സൂര്യനെ നോക്കിക്കിടക്കുമ്പോള്‍ പലപ്പോഴും ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കും, എങ്ങനെയെത്തി ഇവിടെ? വെര്‍ജീനിയ ടു വെള്ളായണി?
കോവിഡകാലം (കോവിഡ എന്നെഴുതിയപ്പോള്‍ ഒരു ദ്രാവിഡ ടച്ച്! അതുകൊണ്ടു തിരുത്തുന്നില്ല)
കൂട്ടത്തില്‍ മഴയും കൂടെ പെയ്തപ്പോള്‍ കായല്‍ പറമ്പിലേക്ക് കയറിവന്നു. അതുകൊണ്ട് ഞാന്‍ വള്ളത്തില്‍ തുഴഞ്ഞുനടന്ന് എലി മിച്ചം വച്ചിട്ടുപോയ കപ്പ പറിച്ചെടുത്തു. ചന്ദ്രന്‍ പിടിച്ച മീനും കൂട്ടി കഴിക്കാനെടുക്കേ ഒരു കൊച്ചു മുഖം! മുയലിനെ പോലെ തൂവെള്ള നിറവും വിടര്‍ന്ന കണ്ണുകളുമുള്ള കൊച്ചു പട്ടിക്കുട്ടി. എന്റെ മുഖത്തും പുഴുങ്ങിയ കപ്പ മീന്‍ കോംബോയിലും മാറി മാറി നോക്കുന്നു.
വിശപ്പാണ് വിനയത്തിന്റെ വല്യച്ഛന്‍ എന്ന് ഏതോ മഹാന്‍ പറഞ്ഞത് ഓര്‍മ വന്നു. 'അനാഥബാല! നിന്നേ പോറ്റാന്‍ എനിക്കാവില്ല' എന്ന് മനസ്സ് കാവ്യാത്മകമായി പറഞ്ഞു. അവനത് കേട്ടപോലെ നോട്ടം എന്നില്‍നിന്നും കപ്പക്കോമ്പോയില്‍ നിന്നും മാറ്റി നാല്‍പ്പത്തഞ്ചു ഡിഗ്രി ചെരിഞ്ഞിരുന്നു. വിനീത വിധേയ നീക്കം. എന്നിലെ മാടമ്പിക്ക് അത് ധാരാളം. ദയയാണോ കൊടുക്കുമ്പോള്‍ കിട്ടുന്ന ഉയര്‍ന്തമനിതന്‍ സ്ഥാനമാണോ എന്തോ? ഒരു പീസ് കപ്പയും മീനും കൂടെ ഞാന്‍ വച്ച് നീട്ടി. അന്ന് തുടങ്ങിയതാണ് ഇന്ന് നിങ്ങളീ കാണുന്ന വെള്ളായണി അപ്പുവും ഞാനും തമ്മിലുള്ള ബന്ധം.
എന്റെ പാട്ടുകള്‍ കേട്ട്, എന്റെ പുസ്തകങ്ങള്‍ വായിച്ച്, സര്‍വ്വോപരി എന്റെ ഭക്ഷണത്തിന്റെ പാതി കഴിച്ച് അപ്പു വളര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ സകല മാനങ്ങളെയും അപഗ്രഥിച്ച് ഒരു താത്വികാചാര്യനായിരിക്കുന്നു.
ഒരു കാര്യം മാത്രം ഞാന്‍ അപ്പുവിനെ പഠിപ്പിച്ചില്ല-ഇംഗ്ലീഷ്. പട്ടി മലയാളത്തില്‍ കുരച്ചാല്‍ മതി. അതായിരുന്നു എന്റെ എളിയ പ്രതികാരം.
അപ്പു പക്ഷെ അതും മറികടന്നു. ഇംഗ്‌ളീഷില്‍ പാപ്പിയമ്മ അവറുകള്‍ക്ക് മേല്‍വിലാസം എഴുതാതിരുന്ന എന്നോട് അച്ഛന്‍ കാണിച്ച പുച്ഛം പൂര്‍വ്വജന്മ സുകൃതംപോലെ അപ്പു എടുത്തണിഞ്ഞു. എന്നിട്ടെന്നെ വിളിച്ചു, 'ഇംഗ്ലീഷ് അറിയാത്ത പൊട്ടന്‍.' എനിക്ക് ആകപ്പാടെ കണ്‍ഫ്യൂഷന്‍!
അതുകൊണ്ടു ഞാനൊരു മാനസികരോഗ വിദഗ്ധനെ കാണാന്‍ പോയി. ഡോക്ടര്‍, ഞങ്ങളില്‍ ആര്‍ക്കാണ് ഇംഗ്ലീഷ് അറിയാത്തത്? എനിക്കൊരു സാധാരണ ജീവിതം ഇനി സാധ്യമാകുമോ ഡോക്ടര്‍?
പ്രൊജെക്ഷന്‍, റിയാക്ഷന്‍ ഫോര്‍മേഷന്‍ എന്നിവ ചാറ്റ് ജി പി ടിയോടു ചോദിക്കൂ, എന്നിട്ടു നിങ്ങള്‍ തന്നെ തീരുമാനിക്കൂ. ഞാന്‍ കൊടുത്ത രണ്ടായിരം രൂപ വിദഗ്ധന്‍ പോക്കറ്റിലാക്കി.
പുറത്തുവന്ന എന്നോട് അപ്പു ചോദിച്ചു, പ്രശ്‌നം എന്തെങ്കിലും...?
നോ പ്രോബ്ലം, ഇറ്റ് ഈസ് എ മാറ്റര്‍ ഓഫ് റിയാക്ഷന്‍ ഫോര്‍മേഷന്‍.'
'എങ്കിപ്പിന്നെ അതങ്ങു നിര്‍ത്തിക്കൂടെ?' അപ്പു തിരിച്ചടിച്ചു
ഇപ്പൊ ഞാന്‍ ശരിക്കും വെട്ടിലായി.
ആശാക്കന്‍ വരാറായി ഞാന്‍ പോണ്. അപ്പു വാലുംപൊക്കി കലുങ്ക് ലക്ഷ്യമാക്കി നടന്നു. ശുനകകാല വൈഭവം!
........................................................................................................
ഈ പരമ്പരയിലെ 6 കഥകള്‍ ഇതിനകം ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ താഴെ കാണാം:
ഞാന്‍ വെള്ളായണി അപ്പുവിന്റെ പട്ടിയാകുന്നു,
വെള്ളായണിയിലെ കുളക്കോഴി
മണിക്കുട്ടീസ് കാക്കസ്പാ വെള്ളായണി പി ഒ, വെള്ളായണി
ഫ്‌ളാറ്റിലെ പ്രാവുകള്‍
വെള്ളായണി അപ്പു ഇനി പ്രവാസി
ഫിഷ് ബോസ് താരം വെള്ളായണി