കോഴിക്കോട് വീടിന് തീ പിടിച്ച് ദുരന്തം; വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു, വീടും കത്തി നശിച്ചു, നാടിന് കണ്ണീർ
എകരൂർ തിങ്ങിനി കുന്നുമ്മൽ അർച്ചന (15) ആണ് മരിച്ചത്.
കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് സ്ക്കൂൾ വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. തെങ്ങിനുകുന്നമ്മൽ പ്രസാദിന്‍റെ മകൾ അർച്ചനയാണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കുട്ടിയുടെ അമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട തൊഴിലുറപ്പ് തൊഴിലാളികൾ സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയെ മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നന്മണ്ട സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർച്ചന. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ബാലുശ്ശേരി പൊലീസ് അറിയിച്ചു.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത തമിഴ്നാട്ടിൽ നിന്നും ഗുഡ്സ് ഓട്ടോറിക്ഷയിൽ മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 75000 രൂപ വിലവരുന്ന 15000 ത്തോളം കോഴി മുട്ടകളും , ഒരു ഗുഡ്സ് ഓട്ടോറിക്ഷയും കളവ് ചെയ്ത കേസിലെ പ്രതികൾ പിടിയിലായി എന്നതാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42) മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജ്ജുൻ കെ വി (32) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ പി കെ ജിജീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പുലർച്ചെ മാർക്കറ്റിൽ എത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രിയിൽ കോഴിക്കോട് നഗരത്തിൽ ഗുഡ്സ് ഓട്ടോയിൽ എത്തിയ ഡ്രൈവർ അറിയാതെയാണ് പ്രതികൾ മോഷണം നടത്തിയത്. വാഹനം വെസ്റ്റ്ഹിൽ ഭാഗത്ത് റോഡരുകിൽ നിർത്തിയ ശേഷം ഡ്രൈവർ കുറച്ച് ദൂരം മാറി വിശ്രമിക്കുന്ന വേളയിൽ മറ്റൊരു പാസഞ്ചർ ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ മുട്ടകൾ ഗുഡ്സ് ഓട്ടോറിക്ഷ സഹിതം മോഷ്ടിക്കുകയായിരുന്നു. ഗുഡ്സ് ഓട്ടോറിക്ഷ ആൾപാർപ്പില്ലാത്ത വിജനമായ സ്ഥലങ്ങളിൽ കൊണ്ട് പോയ ശേഷം വണ്ടിയിൽ നിന്നും മുട്ടകൾ പല സമയങ്ങളിലായി പാസഞ്ചർ ഓട്ടോറിക്ഷയിൽ കയറ്റി കച്ചവടം നടത്തുകയായിരുന്നു. മൊബൈൽ ഫോണുകളും മറ്റും ഉപയോഗിക്കാതെ വളരെ ആസൂത്രിതമായി കളവുകൾ നടപ്പിലാക്കിയ പ്രതികളെ നിരവധി സി സി ടിവി കൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയുടെയും, സൈബർ സെല്ലിന്‍റെയും സഹായത്തോടെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്.
15000 കോഴി മുട്ട മോഷ്ടിച്ചു, 75000 രൂപയുടെ മുതല്; കോഴിക്കോട് കോഴിമുട്ട കള്ളൻമാർ ഒടുവിൽ പിടിയിൽ!