കോഴിക്കോട് നഗരമധ്യത്തിൽ വെച്ച് പതിനേഴുകാരനായ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ട് സ്ഥിരം കുറ്റവാളികളെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്: നഗരമധ്യത്തില്‍ വെച്ച് പതിനേഴുകാരനെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥിരം കുറ്റവാളികളായ കിനാലൂര്‍ സ്വദേശി എച്ചിങ്ങാപൊയില്‍ വീട്ടില്‍ അര്‍ഷാദ് ഹുസ്സൈന്‍(26), തലക്കുളത്തൂര്‍ പുറക്കാട്ടിരി സ്വദേശി നടുവയല്‍ ലക്ഷംവീട് കോളനിയില്‍ സജീര്‍(26) എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്. കഴിഞ്ഞ 30-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നനത്. രാത്രി പാളയത്ത് നിന്നും പുഷ്പ ജംഗ്ഷനിലേക്ക് നടന്നു പോവുകയായിരുന്ന പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെയാണ് ഇവര്‍ ഉപദ്രവിച്ചത്.

ജയലക്ഷ്മി സില്‍ക്‌സിന് എതിര്‍ വശത്തുള്ള പെട്രോള്‍ പമ്പിനടുത്ത് എത്തിയപ്പോള്‍ ഇതുവഴിയെത്തിയ അര്‍ഷാദും സജീറും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ ഒരു കട മുറിയിലെത്തിച്ച് ലൈംഗികമായി ഉപദ്രവിച്ചു. കൂടാതെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് അര്‍ഷാദ് ഹുസ്സൈനെ പൂനൂരില്‍ നിന്നും സജീറിനെ കോഴിക്കോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികള്‍ സ്ഥിരം കുറ്റവാളികളാണെന്നും സജീറിന്‍റെ പേരില്‍ കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും വില്‍പ്പനയ്ക്കായി കൈവശം വെച്ചതിനും പൊതുജനശല്യത്തിനുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അര്‍ഷാദ് ഹുസ്സൈനും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ്. ഒറീസ്സയില്‍ നിന്ന് കേരളത്തിലേക്ക് 25 കിലോഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ ഒറീസ്സ പൊലീസിന്‍റെ പിടിയിലാവുകയും രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കസബ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എഎസ്‌ഐ സജേഷ് കുമാര്‍, എസ്.സി.പി.ഒ മാരായ ദീപു, ഷിജിത്ത്, സന്ദീപ്, സി.പി.ഒ മാരായ അഭയ്, അമൃത എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


