ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി ഗംഗാധരന്റെ മകനാണ് മരിച്ചത്.

തൃശൂര്‍: തൃശൂര്‍ എം.ജി. റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചതോടെ യുവാവിന്‍റെ വാഹനം നിയന്ത്രണം വിട്ട് ബസിനടിയില്‍ പെടുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികനായ ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. തൃശൂര്‍ സീതാറാം ഫാര്‍മസിയിലെ ജീവനക്കാരനാണ്. ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി ഗംഗാധരന്റെ മകനാണ് വിഷ്ണു ദത്ത്.

Add Asianetnews as a Preferred SourcegooglePreferred

അമ്മയുമൊത്ത് വടക്കുന്നാഥ ക്ഷേത്ര ദര്‍ശനത്തിന് പോകുമ്പോഴാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഇരുവരും എംജി റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. മഴയത്ത് റോഡിൽ വെള്ളമായതിനാൽ കുഴി കണ്ടിരുന്നില്ല. അടുത്തെത്തിയപ്പോഴാണ് കുഴി കണ്ട് വിഷ്ണു ദത്ത് സ്കൂട്ടർ വെട്ടിച്ചത്. ഇതോടെ പിന്നില്‍നിന്നുവന്ന സ്വകാര്യ ബസ് വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.