അന്നമനട സ്വദേശിനിയായ ആയിഷയെ (23) മാളയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദേശത്തുള്ള ഭർത്താവ് തിരിച്ചുപോയി ഒരാഴ്ച കഴിഞ്ഞാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തൃശൂർ: നവ വധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്നമനട എടയാറ്റൂർ സ്വദേശി ആലങ്ങാട്ടുകാരൻ വീട്ടിൽ നൗഷാദിന്റെ മകൾ ആയിഷ (23) യെണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചേലക്കര സ്വദേശി മുഹമ്മദ് ഇഹ്‌സാൻ ആണ് ഭർത്താവ്. ഇദ്ദേഹം വിദേശത്താണ്. ഇക്കഴിഞ്ഞ ജൂലായ് 13നായിരുന്നു ഇവരുടെ വിവാഹം. വ്യാഴാഴ്ച രാവിലെയാണ് ആയിഷയെ മാളയിലെ വീട്ടിൽ കിടപ്പു മുറിയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് ചേലക്കര സ്വദേശി നീണ്ടൂർ വീട്ടിൽ മുഹമ്മദ് ഇഹ്‌സാൻ ഒരാഴ്ച മുൻപാണ് വിദേശത്തേക്ക് തിരിച്ചുപോയത്. കാസോക്കു കരാട്ടെ ഇന്ത്യയുടെ പരിശീലകയായ ആയിഷ ചാലക്കുടി പനമ്പിള്ളി കോളേജിലെ പിജി വിദ്യാർഥിയാണ്. മാള സൊക്കോർസോ സ്‌കൂൾ, മാള കാർമൽ കോളേജ്, സ്നേഹഗിരി ഹോളി ചൈൽഡ് സ്‌കൂൾ, പാലിശ്ശേരി എസ്എൻഡിപി ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ കരാട്ടെ പരിശീലകയാണ്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മാള പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് പൊലീസ് അറിയിച്ചു.