മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു; 35ലക്ഷം രൂപയുടെ നാശനഷ്ടം
മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ച് ഏകദേശം 35 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.
ഹരിപ്പാട്: മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. തൃക്കുന്നപ്പുഴയിൽ ചീപ്പിന് തെക്കുഭാഗത്ത് കെട്ടിയിട്ടിരുന്ന ബോട്ടുകളാണ് അഗ്നിക്കിരയായത്. രണ്ടുവള്ളങ്ങൾക്കുമായി 35ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു..
തോട്ടപ്പള്ളി വടക്കന്റെ പറമ്പിൽ വളവിൽ വേണുവിന്റെ ഉടമസ്ഥതയിലുള്ള പ്രശാന്തി ബോട്ടും, നീർക്കുന്നം കരിംപുന്നശ്ശേരിൽ നാസർ, തോട്ടപ്പള്ളി ലക്ഷ്മണൻ പറമ്പിൽ ശ്രീകുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള പ്രിൻസ് വള്ളം എന്നിവയാണ് കത്തി നശിച്ചത്.
ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു സംഭവം. പ്രശാന്തി ബോട്ട് പൂർണ്ണമായും കത്തി നശിച്ചു. ഇതിൽ ഉണ്ടായിരുന്ന പതിനാറോളം വല, എൻജിൻ ഭാഗങ്ങൾ, എന്നിവയെല്ലാം നശിച്ചു. ഇരുപത്തി അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടം ആണ് ഈ വള്ളത്തിൽ ഉണ്ടായത്. ഇതിനു സമീപത്തായി കിടന്നിരുന്ന പ്രിൻസ് ബോട്ടിലും ഭാഗികമായി തീ പിടിച്ചു. ബോട്ടിൽ ഉണ്ടായിരുന്ന എട്ടോളം വലകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൂർണ്ണമായും നശിച്ചു. പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ആണ് ഇതിനു കണക്കാക്കി ഇരിക്കുന്നത്.
Read More: റോഡരികില്‍ മാലിന്യ നിക്ഷേപം; 'മൂക്കുപൊത്തി' നാട്ടുകാരും യാത്രക്കാരും
സംഭവം നടന്ന ഉടൻ ചീപ്പിനു സമീപം ഉള്ള മത്സ്യ തൊഴിലാളികളും, അയൽവാസികളും തൃക്കുന്നപ്പുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഹരിപ്പാട് കായംകുളം, മാവേലിക്കര, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ എത്തിയാണ് തീ കെടുത്തിയത്