സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റിന്റെ സ്കൂട്ടറിൽ നിന്ന് സ്വർണ്ണ വള മോഷ്ടിച്ച കേസിലെ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സ്കൂട്ടർ വാങ്ങിപ്പോയ പ്രതി അതിൽ സൂക്ഷിച്ചിരുന്ന 4.5 ഗ്രാം വള മോഷ്ടിക്കുകയായിരുന്നു.
ചേര്‍ത്തല: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുടെ സ്കൂട്ടറിൽ നിന്ന് സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളിപ്പുറം കൈതക്കാട്ട് വീട്ടിൽനിന്ന് മാരാരിക്കുളം നോർത്ത് പഞ്ചായത്തിൽ ചെത്തി, തയ്യിൽ പറമ്പിൽ മോട്ടി (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിനിയായ യുവതിയുടെ 4.5 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വളയാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 4ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം.
സാമ്പത്തിക ആവശ്യത്തിനായി പണയം വെക്കാൻ സ്കൂട്ടറിന്റെ ലഗേജ് ഭാഗത്ത് പേഴ്സിനകത്താണ് യുവതി വള വെച്ചിരുന്നത്. ജോലിയുടെ ഭാഗമായി പ്രതിയുടെ ഭാര്യയിൽ നിന്നും കളക്ഷൻ തുക വാങ്ങാൻ യുവതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം ഹാർബറിൽ നിന്നും പണം വാങ്ങി തിരികെ എത്താമെന്ന് പറഞ്ഞ് പ്രതി പരാതിക്കാരിയുടെ സ്കൂട്ടർ വാങ്ങിപ്പോവുകയും തിരികെയെത്തി കൈമാറുകയും ചെയ്തു. പിന്നീട് പരാതിക്കാരി കലവൂരിലെ ധനകാര്യ സ്ഥാപനത്തിൽ എത്തി പണയം വെക്കുന്നതിനായി സ്കൂട്ടർ പരിശോധിച്ചപ്പോഴാണ് വള മോഷണം പോയതായി അറിയുന്നത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ആഭരണം ചേർത്തലയിലെ ഒരു ജൂവലറിയിൽ വിൽപന നടത്തി 52,000 രൂപ പ്രതി കൈപ്പറ്റിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് ഇൻസ്പെക്ടർ ടോൾസൺ പി ജോസഫ്, എസ് ഐ രാജേഷ് എൻ, എ എസ് ഐ സുധി, സിവിൽ പൊലീസ് ഓഫീസർമാരായ ജിതിൻ, പ്രണവ് എന്നിവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.


