ജപ്‌തി നോട്ടീസ് കിട്ടിയതിന് പിന്നാലെ കൊരട്ടിയിൽ ഉറക്കഗുളിക കഴിച്ച 70കാരി മരിച്ചു
സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു

കൊരട്ടി: ജപ്തി നോട്ടീസിന് പിന്നാലെ ഉറക്കഗുളിക കഴിച്ച് അവശ നിലയിലായ എഴുപതുകാരി മരിച്ചു. കൊരട്ടി കാതിക്കുടത്ത് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച മൂന്ന് കുടുംബാംഗങ്ങളിൽ ഒരാളായ തങ്കമണി (70) ആണ് മരിച്ചത്. സഹകരണ ബാങ്കിൽ വായ്പാ കുടിശികയുടെ പേരിൽ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇവർക്കൊപ്പം വിഷം കഴിച്ച മകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവർ ആരോഗ്യനില വീണ്ടെടുത്തു. പായസത്തിൽ ഉറക്കഗുളിക കലർത്തി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടിൽ നോട്ടിസ് പതിച്ചിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുൽ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് പുറത്ത് പോയപ്പോഴാണ് മൂന്ന് പേരും ഉറക്കഗുളിക കഴിച്ചത്. സംഭവത്തിൽ കൊരട്ടി പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു മൂന്നു പേരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പായസത്തിൽ ഉറക്കഗുളിക കലർത്തി മറ്റുള്ളവർക്ക് ഭാഗ്യലക്ഷ്മി നൽകുകയായിരുന്നു എന്നാണ് കൊരട്ടി പോലീസിന്റെ കണ്ടെത്തൽ. ചെറുപ്പം തൊട്ടേ ഹൃദ്രോഗിയായ അതുലിന് ചികിത്സയ്ക്ക് വലിയ തുക ചിലവായിരുന്നു. ഇതോടെയാണ് കുടുംബത്തിന് കറുകുറ്റി സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുക്കേണ്ടി വന്നത്. തിരിച്ചടവ് മുടങ്ങിയതോടെ 22 ലക്ഷം രൂപ ബാധ്യതയായി. റവന്യൂ റിക്കവറിയുടെ ഭാഗമായി നോട്ടീസ് കുടുംബാംഗങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം. നാട്ടുകാരുടെയും ചാലക്കുടി എം എൽ എ യുടെയും ഇടപെടലിൽ ജപ്തി നടപടി നിർത്തിവച്ചിരുന്നു.
Asianet News Live | Kerala News | Latest News Updates | ഏഷ്യാനെറ്റ് ന്യൂസ്