കണ്ണീര്‍ ദിനം! തിരുവനന്തപുരത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു
തിരുവനന്തപുരം വെള്ളായണി കായലില്‍ കുളിക്കുന്നതിനിടെ മൂന്നു വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ച ദാരുണസംഭവത്തിന് പിന്നാലെയാണ് കല്ലമ്പലത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചത്.
![A young man drowned in a pond and died in Thiruvananthapuram A young man drowned in a pond and died in Thiruvananthapuram](https://static-ai.asianetnews.com/images/01hn35zhn7m4cc08rk350783ed/drown-death-tvm-_363x203xt.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് കല്ലമ്പലം നാവായികുളത്താണ് സംഭവം. കല്ലമ്പലം പ്ലാച്ചിവെട്ടം സ്വദേശിയായ രഞ്ജിത്താണ് (32) ആണ് മരിച്ചത്
കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. നാട്ടുകാര്‍ ചേര്‍ന്ന നടത്തിയ തെരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. വെള്ളത്തില്‍നിന്ന് പുറത്തെടുക്കുമ്പോഴേക്കും മരിച്ച നിലയിലായിരുന്നു. സംസ്ഥാനത്ത് ഇന്ന് മലപ്പുറത്തും തിരുവനന്തപുരത്തുമായി മുങ്ങി മരണങ്ങളിലായി ആറുപേരാണ് മരിച്ചത്. തിരുവനന്തപുരം വെള്ളായണി കായലില്‍ കുളിക്കുന്നതിനിടെ മൂന്നു വിദ്യാര്‍ത്ഥികളാണ് മുങ്ങി മരിച്ചത്. മലപ്പുറം നിലമ്പൂരിൽ സഹോദരങ്ങളും മുങ്ങി മരിച്ചു. ചാലിയാർ പഞ്ചായത്തിലെ പെരുവംപാടം കുറുവൻ പുഴയുടെ കടവിലാണ് അപകടമുണ്ടായത്. ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മറ്റൊരു ദുരന്തം കൂടിയുണ്ടായത്.
തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു
തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ നാല് വിദ്യാർത്ഥികൾ തിരുവനന്തപുരം വെള്ളായണി കായലിന്‍റെ തീരത്തെ വവ്വാമൂലയിൽ കുളിക്കാനെത്തിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മുകുന്ദൻനുണ്ണി, ഫെർഡിനാൻ, ലിബിനോ എന്നിവരാണ് വെള്ളത്തിലേക്കിറങ്ങിയത്. കൂട്ടത്തിലൊരാൾ കയത്തിലേക്ക് വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ട് പേരും മുങ്ങി താഴ്ന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൂന്ന് പേരുടേയും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനായി മൂന്ന് മതദേഹവും തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.