വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 1,40,000 രൂപ പിഴയും വിധിച്ച് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി. 2022-ല്‍ ചിരട്ട വാങ്ങാനെന്ന വ്യാജേന വീട്ടില്‍ അതിക്രമിച്ച് കയറി 66-കാരിയെ ഉപദ്രവിച്ച കോഴിക്കോട് സ്വദേശി രജീഷിനെയാണ് കോടതി ശിക്ഷിച്ചത്.

കേഴിക്കോട്: വയോധികയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് 17 വര്‍ഷം കഠിന തടവും 1,40,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് നാദാപുരം വെള്ളൂര്‍ സ്വദേശി മോറത്ത് മീത്തല്‍ രജീഷി(46) നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ദേവന്‍ കെ. മേനോന്‍ ശിക്ഷിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

2022 നവംബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകീട്ട് മൂന്നരയോടെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് ടിവി കാണുകയായിരുന്ന 66കാരിയെയാണ് രജീഷ് ഉപദ്രവിച്ചത്. ചിരട്ട വാങ്ങാനെന്ന വ്യാജേന എത്തിയ ഇയാള്‍ വീട്ടില്‍ അതിക്രമിച്ച് കയറുകയും അതിജീവിതയുടെ വായ പൊത്തിപ്പിടിച്ച് തള്ളിയിട്ട് ബലാത്സംഗത്തിന് മുതിരുകയുമായിരുന്നു. പരിക്കേറ്റ വയോധിക ബന്ധുക്കളുടെയും പരിസരവാസികളുടെയും സഹായത്തോടെ നാദാപുരം പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും പിന്നീട് നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

പ്രതിയുടെ കുറ്റസമ്മത മൊഴിയുടെയും സാക്ഷി മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് രജീഷിന് ശിക്ഷ വിധിച്ചത്. അതേസമയം വിചാരണക്കിടെ അതിജീവിതയുടെ അയല്‍വാസികളായ രണ്ടുപേര്‍ പ്രതിക്ക് അനുകൂലമായി കൂറു മാറിയിരുന്നു. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകള്‍ ഹാജരാക്കുകയും ചെയ്തു .