മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസില്‍ വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികള്‍. പരാതിക്കാരിയുമായുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ദുബായില്‍ പരാതി നല്‍കിയിരുന്നെങ്കില്‍ സത്യം തെളിയുമായിരുന്നു എന്നും പ്രതികളായ യുവതികള്‍ പറയുന്നു. അതേസമയം, കേസിലെ മറ്റ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായ്: മോഡലിങ്ങിന്‍റെ മറവില്‍ വിദേശത്ത് യുവതികളെ എത്തിച്ച് കൂട്ടബലാത്സംഗം നടത്തിയ കേസില്‍ വെളിപ്പെടുത്തലുമായി ദുബായിലുള്ള പ്രതികള്‍. രണ്ടു മാസത്തോളം ഒരുമിച്ചായിരുന്നു താമസമെന്നും പരാതിക്കാരി ഉള്‍പ്പെട്ടൊരു പ്രശ്നം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് നാട്ടിലെത്തി കേസ് കൊടുത്തതിന് പിന്നിലെന്നും രണ്ടും അഞ്ചും പ്രതികളായ യുവതികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. ദുബായില്‍ കേസെടുത്തിരുന്നെങ്കില്‍ സത്യം തെളിഞ്ഞേനെ എന്നും യുവതികള്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതികളെ ഫാഷന്‍ ഷോയില്‍ പങ്കെടുപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശത്ത് എത്തിച്ച് മുറിയില്‍ പൂട്ടിയിട്ടു, ലഹരി നല്‍കി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് കൊച്ചി മരട് പൊലീസെടുത്ത

കേസിലെ എഫ് ഐ ആര്‍. പ്രതിപട്ടികയില്‍ ദുബായിലുള്ള രണ്ട് യുവതികളാണ് ഏഷ്യാനെറ്റ് ന്യൂസിലൂടെ കേസില്‍ ട്വിസ്റ്റുണ്ടെന്ന് അറിയിച്ചത്.

പരാതിക്കാരി മൊഴിയില്‍ പറയുന്നതെല്ലാം കള്ളമാണ്. രണ്ട് മാസത്തോളം ദുബായില്‍ ഒരുമിച്ചാണ് താമസിച്ചത്. അതിനിടെ പരാതിക്കാരി ഉള്‍പ്പെട്ടൊരു പ്രശ്നം ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് പൊലീസ് കേസിന് പിന്നില്‍ എന്നും ദുബായില്‍ പരാതി കൊടുത്തിരുന്നെങ്കില്‍ എല്ലാം വ്യക്തമായേനെ എന്നും യുവതികൾ പറയുന്നു. രണ്ടാം പ്രതിയായ യുവതി ബിലാലെന്ന ശ്രീകുമാറിന്‍റെ സുഹൃത്ത് വഴിയുള്ള പരിചയത്തിലാണ് ദുബായിലെത്തിയത്. അഞ്ചാം പ്രതിയായ യുവതി സ്വന്തം നിലക്കും.

രണ്ടും അഞ്ചും പ്രതികളായ യുവതികളെ നാട്ടിലെത്തിച്ച് അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ദുബായില്‍ നിന്നുള്ള പുതിയ വെളിപ്പെടുത്തല്‍. അതിനിടെ കേസിലെ പ്രതികളായ മഞ്ജിമ, അലീന എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിശദമായ ചോദ്യം ചെയ്യലിനായി നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റ‍ഡി.