സഹോദരിയുടെ മരണ വിവരം അറിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട സഹോദരനും മരിച്ചു
സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു.
മണ്ണഞ്ചേരി (ആലപ്പുഴ): സഹോദരി മരിച്ച വിവരം അറിഞ്ഞ് സഹോദരനും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് നരിയനയിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ സീനത്ത് (62), സഹോദരൻ പൊന്നാട് നടുവത്തേഴത്ത് പുത്തൻപറമ്പിൽ ഹംസ (73) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് സീനത്ത് മരിച്ചത്. വിവരമറിഞ്ഞ് ഹംസ കുടുംബത്തോടൊപ്പം സീനത്തിന്റെ വീട്ടിലേക്ക് പുറപ്പെടുമ്പോൾ ദേഹാസാസ്ഥ്യം ഉണ്ടാവുകയും പുലർച്ചെ 12.30 ഓടെ അദ്ദേഹവും മരണപ്പെടുകയായിരുന്നു. ഹംസ വീടിനോട് ചേർന്ന് ചായക്കട നടത്തുകയായിരുന്നു. ഇരുവരും അടുത്തടുത്താണ് താമസിച്ചിരുന്നത്.
സീനത്തിന്റെ മക്കൾ: ഹന്നത്ത്, നുസ്രത്ത്. മരുമക്കൾ: അൻസർ, മൻസൂർ. ആസിയ ബീവിയാണ് ഹംസയുടെ ഭാര്യ. മക്കൾ: നജുമുദ്ദീൻ, അൻസാരി, പരേതയായ നജ്മ. മരുമക്കൾ: നിഷ, ഷഹീറ, ഷംസുദ്ദീൻ. സീനത്തിന്റെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 നും ഹംസയുടെത് 11 നും പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ നടന്നു.
അതേസമയം, കോഴിക്കോട് നരിക്കുനിയില്‍ സ്വകാര്യബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ച വാർത്തയും ഇന്ന് പുറത്തുവന്നിരുന്നു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി - എളേറ്റില്‍ വട്ടോളി റോഡില്‍ നെല്ലിയേരി താഴെത്തായിരുന്നു അപകടം. താമരശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബസിന്‍റെ വാതില്‍ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തു.