ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വള്ളികുന്നം സ്വദേശി സുരേഷ് കുമാറിനെ പൊലീസ് കരുതൽ തടങ്കലിലാക്കി. 'പിറ്റ് എൻഡിപിഎസ്' നിയമപ്രകാരം അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ കേരളത്തിലും ഒറീസയിലുമായി നിരവധി കഞ്ചാവ് കേസുകളുണ്ട്.
ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉൽപന്നങ്ങൾ കേരളത്തിലെത്തിച്ച് എത്തിച്ച് വില്പന നടത്തിവന്നയാളെ കരുതൽ തടങ്കലിലാക്കി. വള്ളികുന്നം, കടുവിനാൽ സ്വദേശി സുരേഷ് കുമാറിനെയാണ് (41) വള്ളികുന്നം പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചത്. 'പിറ്റ് എൻഡിപിഎസ്' (PIT NDPS) നിയമപ്രകാരമാണ് നടപടി. അടൂർ, ആലപ്പുഴ എക്സൈസ്, വള്ളികുന്നം, ഒറീസയിലെ ഉദയഗിരി എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്. എന്നിട്ടും പ്രതി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.
ആലപ്പുഴ ജില്ലയിലെ തെക്കൻ മേഖലകളിൽ 2018 മുതൽ മയക്കുമരുന്ന് വിപണനം നടത്തിവരുന്നയാളാണ് സുരേഷ് കുമാർ. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ ഐപിഎസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് 'പിറ്റ് എൻഡിപിഎസ്' നിയമപ്രകാരം ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവിട്ടത്. നേരത്തെ ഇയാളുടെ സഹോദരനായ സുമേഷ് കുമാറിനെയും ഇതേ നിയമപ്രകാരം പൊലീസ് തടങ്കലിൽ പാർപ്പിച്ചിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്‌പി എം.കെ ബിനുകുമാറിന്റെ നിര്‍ദേശപ്രകാരം വള്ളികുന്നം സബ് ഇൻസ്പെക്ടർ കെ ദിജേഷ്, അംജിത്ത്, സിവിൽ പൊലീസ് ഓഫീസര്‍മാരായ അഖിൽ കുമാർ, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.


