കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായിരുന്ന വയനാട്ടിലെ കാപ്പിക്കൃഷിക്ക് ഇത്തവണ മികച്ച വിളവും വിലയും ലഭിക്കുന്നു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ശാസ്ത്രീയമായ പരിചരണത്തിലൂടെ മുൻവർഷങ്ങളെക്കാൾ ഇരട്ടിയിലധികം വിളവ് നേടി. 

സുല്‍ത്താന്‍ബത്തേരി: കാലാവസ്ഥ മാറ്റങ്ങളെ തുടര്‍ന്ന് വയനാട്ടിലെ കാപ്പി ഉല്‍പ്പാദനം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. വിളവ് കുറവിനൊപ്പം വിലക്കുറവ് കൂടി എത്തിയാല്‍ കാപ്പിക്കൃഷി ശരിക്കും മടുപ്പിക്കും. എന്നാല്‍ ഇത്തവണ പക്ഷേ കഥ മാറുകയാണ്. കാപ്പിക്ക് വിളവ് ഉള്ളതിനൊപ്പം മോശമല്ലാത്ത വിലയും ഉണ്ടെന്നതാണ് ആശ്വാസം. കാപ്പി വിളവെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക വികസന കേന്ദ്രം.

കൃത്യമായ നനയും മറ്റു പരിചരണങ്ങളുമായപ്പോള്‍ ഓരോ ചെടിയില്‍ നിന്നും കിലോ കണക്കിന് കാപ്പിയാണ് ഇവിടെയുള്ള തൊഴിലാളികള്‍ പറച്ചെടുക്കുന്നത്. കേന്ദ്രത്തിലെ അറുപത് ഏക്കര്‍ ഭൂമിയിലാണ് കാപ്പി തോട്ടം ഒരുക്കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയോളം വിളവാണ് ഇത്തവണ. ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരും തൊഴിലാളികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് കാപ്പിയിലെ മിന്നുന്ന വിളവ്.

ഏകദേശം പതിനഞ്ച് ടണ്ണോളം കാപ്പിയാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം മേധാവി പ്രൊഫ. ഡോ. സികെ യാമിനി വര്‍മ്മ പറഞ്ഞു. വളരെ നല്ലൊരു വിളവാണ് ലഭിക്കാന്‍ പോകുന്നത്. ഈ നേട്ടത്തിന്റെ പ്രധാനക്കാരണമായി നമ്മള്‍ കാണുന്നത് കൃത്യമായ സമയത്ത് നന നല്‍കിയതും കാപ്പിച്ചെടിയുടെ കവാത്ത് മാറ്റുന്നത് (പൂക്കാന്‍ സാധ്യതയില്ലാത്ത ചെറി ശാഖകള്‍ മുറിച്ചു കളയല്‍) ഉള്‍പ്പെടെയുള്ള ജോലികള്‍ യഥാസമയത്ത് നടത്തിയതും പൂപ്പൊലി തിരക്കിനിടയില്‍ പോലും തൊഴിലാളികളെ കാപ്പിത്തോട്ടങ്ങളില്‍ വിനിയോഗിക്കാന്‍ ആയതുമാണ് ഈ നേട്ടത്തിന്റെ പിന്നിലുള്ളത്. തൊഴിലാളികളെല്ലാം ജോലി സമയത്തും ആത്മാര്‍ഥമായും ചെയ്തു.-ഡോ. യാമിനി പറഞ്ഞു.

ഗവേഷണ കേന്ദ്രത്തില്‍ വിളവെടുക്കുന്ന കാപ്പിയുടെ പൊടിക്ക് ആവശ്യക്കാരേറെയാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ കൗണ്ടറുകള്‍ വഴിയായിരിക്കും കാപ്പിപ്പൊടി വില്‍പ്പന നടത്തുക. ക്വിന്റലി 21100 രൂപ മുതല്‍ 21300 രൂപ വരെയാണ് നിലവില്‍ കാപ്പിക്കുരുവിന്റെ വില. പോയ വര്‍ഷങ്ങളി അപേക്ഷിച്ച് മോശമല്ലാത്ത വിലയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കാപ്പി കര്‍ഷകര്‍ പറയുന്നത്.