തടവുകാരുടെ ഭാര്യമാര്‍ വഴി മറ്റ് രണ്ട് ഫോണ്‍ നമ്പറുകളിലേക്ക് ഗൂഗിള്‍ പേ മുഖേനെ പണം നല്‍കിയതായും ഈ രണ്ട് നമ്പറുകളിലേക്ക് അസി. ജയില്‍ സൂപ്രണ്ട് നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അജുമോനെ അഞ്ചാം പ്രതിയാക്കി കേസെടുത്തത്. തന്നെ പ്രതി ചേര്‍ത്തതറിഞ്ഞ് അജുമോന്‍ ഒളിവില്‍ പോയിരുന്നു.

തൃശൂര്‍: പണം വാങ്ങി ജയിലിലെ തടവുകാര്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്ത കേസില്‍ പ്രതിയായ അസി. ജയില്‍ സൂപ്രണ്ടിന്റെ ജാമ്യാപേക്ഷ തള്ളി. വിയ്യൂര്‍ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ എറണാകുളം കാലടി അട്ടിയാട്ടുകര അജുമോന്റെ മുന്‍കൂര്‍
ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് ജഡ്ജ് ജി. ഗിരീഷ് തള്ളിയത്. തടവുകാര്‍ക്ക് ബീഡിയും ഹാന്‍സും വാങ്ങിക്കൊടുത്തുവെന്നതാണ് കേസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജൂണ്‍ 25ന് രാവിലെ ആറിന് ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്.

കിച്ചന്‍ ബ്ലോക്കിനടുത്തും സെല്ലുകള്‍ക്കടുത്തും നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. പരിശോധനയില്‍ 12 കെട്ട് ബീഡിയും 12 ബണ്ടില്‍ ഹാന്‍സും കണ്ടെടുത്തിരുന്നു. അജുമോന്‍ തടവുകാരുടെ ബന്ധുക്കളില്‍നിന്നും ഗൂഗിള്‍ പേ മുഖേനെ പണം വാങ്ങി ലഹരി വസ്തുക്കള്‍ എത്തിച്ച് നല്‍കുന്നതായി മറ്റൊരു അസി. സൂപ്രണ്ടായ ഡി.എസ്. രാഹുലിനോട് തടവുകാര്‍ അറിയിച്ചിരുന്നു. ഇക്കാര്യം അന്വഷിക്കണമെന്നാവശ്യപ്പെട്ട് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് വിയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജയില്‍ സൂപ്രണ്ടിന്റെ അന്വേഷണത്തെ തുടര്‍ന്ന് നിരോധിതവസ്തുക്കള്‍ ഉപയോഗിച്ച തടവുകാര്‍ മാപ്പപേക്ഷയും നല്‍കി.

അജുമോന്റെ ഗൂഗിള്‍ പേയുമായി ബന്ധപ്പെട്ട ബാങ്കില്‍നിന്നും അന്വേഷണ സംഘം തുക കൈമാറ്റം സംബന്ധിച്ച രേഖകളും ശേഖരിച്ചു. പ്രതികളുടെ ബന്ധുക്കളും അജുമോനും നിരന്തരം ചില ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശിക്ഷാ തടവുകാരായ പ്രതികളുടെ സഹായത്തോടെ ജയിലിനുള്ളില്‍ നിരോധിത വസ്തുക്കള്‍ കച്ചവടം നടത്തിയിരുന്നതായി ബോധ്യമായി.

തടവുകാരുടെ ഭാര്യമാര്‍ വഴി മറ്റ് രണ്ട് ഫോണ്‍ നമ്പറുകളിലേക്ക് ഗൂഗിള്‍ പേ മുഖേനെ പണം നല്‍കിയതായും ഈ രണ്ട് നമ്പറുകളിലേക്ക് അസി. ജയില്‍ സൂപ്രണ്ട് നിരന്തരം ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് അജുമോനെ അഞ്ചാം പ്രതിയാക്കി കേസെടുത്തത്. തന്നെ പ്രതി ചേര്‍ത്തതറിഞ്ഞ് അജുമോന്‍ ഒളിവില്‍ പോയിരുന്നു. ഒളിവിലിരിക്കെയാണ് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ മറ്റു പ്രതികളെ അറിയുന്നതിന് അജുമോനെ വിശദമായ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ആയതിനാല്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.ബി. സുനില്‍കുമാര്‍ ഹാജരായി.

Read also: സ്വകാര്യ ബസിൽ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് അഞ്ച് വർഷം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്