പാലക്കാട് കലോത്സവത്തിനിടെ വീണ്ടും തർക്കവും പ്രതിഷേധവും; വിധി നിർണയത്തിനെതിരെ രക്ഷിതാക്കൾ
അധ്യാപകരും രക്ഷാകർത്താക്കളുമാണ് വിധിയിൽ പ്രതിഷേധിച്ചത്. പിന്നാലെ അധ്യാപകരെയും രക്ഷിതാക്കളെയും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി.
പാലക്കാട്: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ വിധി നിർണയത്തെ ചൊല്ലി വീണ്ടും തർക്കവും പ്രതിഷേധവും. അധ്യാപകരും രക്ഷാകർത്താക്കളുമാണ് വിധിയിൽ പ്രതിഷേധിച്ചത്. പിന്നാലെ അധ്യാപകരെയും രക്ഷിതാക്കളെയും പൊലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഭരതനാട്യം ഹൈസ്കൂൾ ഫലത്തെ ചൊല്ലിയാണ് തർക്കം. പരാതി പറയാനെത്തിയ അധ്യാപകരെയും രക്ഷിതാക്കളെയും സംഘാടകർ കയ്യറ്റം ചെയ്തെന്നുമാണ് പരാതി.
കലോത്സവത്തിനിടെ മത്സരങ്ങളുടെ ഫലത്തെ ചൊല്ലി നേരത്തെയും സംഘര്‍ഷം ഉണ്ടായിരുന്നു. വട്ടപാട്ട്, ചെണ്ടമേളം മത്സരങ്ങളുടെ ഫലമാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഈ മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ക്കളെ വിവിധ സ്കൂളുകളില്‍ നിന്നെത്തിയ മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് തടഞ്ഞ് വെയ്ക്കുകയായിരുന്നു. വിധികര്‍ത്താക്കള്‍ക്ക് യോഗ്യതയില്ലെന്നും മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിധിനിര്‍ണ്ണയം നടത്തിയതെന്നും ആരോപിച്ചാണ് രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ തടഞ്ഞ് വച്ചത്. പിന്നീട് വേദിയുടെ ചുമതലയുളള അധ്യാപകരെത്തിയാണ് വിധികര്‍ത്താക്കളെ മോചിപ്പിച്ച് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
വട്ടപ്പാട്ട് വിധിനിര്‍ണ്ണയത്തിനെത്തിയ അധ്യാപകര്‍ക്ക് വിധിനിര്‍ണ്ണയത്തിനുളള യോഗ്യത ഇല്ലെന്ന് ആരോപിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധിച്ചത്. പുലര്‍ച്ചെ 1.30 ന് മത്സരം അവസാനിച്ചതോടെ രക്ഷിതാക്കളും അധ്യാപകരും പരിശീലകരും ചേര്‍ന്ന് വിധികര്‍ത്താക്കളുടെ വാഹനം തടയുകയായിരുന്നു. ഹൈസ്‌ക്കൂള്‍ വിഭാഗം ചെണ്ടമേളം മത്സരത്തിന്‍റെ വിധി നിര്‍ണ്ണയത്തിലും അപാകതയെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. വിധി നിര്‍ണ്ണയത്തിന്‍റെ മാനദണ്ഡം ലംഘിച്ചുവെന്നും വിജയിച്ച ടീമിന് കൂടുതല്‍ സമയം അനുവദിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. നാലോളം വിദ്യാലയങ്ങളില്‍ നിന്നുള്ള ടീമുകളാണ് പ്രതിഷേധമുയര്‍ത്തിയത്. ഇരുവേദികളിലും വിധികര്‍ത്താക്കളുടെ വാഹനങ്ങള്‍ രക്ഷിതാക്കളും വിവിധ സ്കൂളുകളിലെ അധ്യാപകരും ചേര്‍ന്ന് തടയുകയായിരുന്നു. വിധി നിര്‍ണ്ണയത്തിനെതിരെ അപ്പീല്‍ പോകുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.