ഡിഗ്രി വിദ്യാര്‍ഥിയായ 21 വയസുകാരനെ തടഞ്ഞ് നിര്‍ത്തി പ്രതികള്‍ 500 രൂപ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയില്‍ പണമില്ലെന്ന് വ്യക്തമാക്കിയതോടെയായിരുന്നു മർദ്ദനം

തൃശൂര്‍: വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ട് ആക്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. മണ്ണുത്തി മുളയം സ്വദേശി പൂങ്കുന്നം വീട്ടില്‍ സഫല്‍ ഷാ (19), നടത്തറ കൊഴുക്കുള്ളി സ്വദേശി മൂര്‍ക്കനിക്കര വീട്ടില്‍ സഞ്ചയ് (22), ചൊവ്വൂര്‍ സ്വദേശി പൊന്നൂര്‍ വീട്ടില്‍ ബിഷ്ണു (22) എന്നിവരെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ പതിനൊന്നിനായിരുന്നു അക്രമ സംഭവം നടന്നത്. ഡിഗ്രി വിദ്യാര്‍ഥിയായ 21 വയസുകാരനെ തടഞ്ഞ് നിര്‍ത്തി പ്രതികള്‍ 500 രൂപ ആവശ്യപ്പെടുകയായിരുന്നു. തന്റെ കൈയില്‍ പണമില്ല എന്നറിയിച്ചപ്പോള്‍ യുവാവിന്റെ ശരീരത്തില്‍ തപ്പി നോക്കുകയും പണം തന്നിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു.

പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരാണെന്ന് പൊലീസ് പറഞ്ഞു. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സുബിന്ദ്, ജി.എസ്.സി.പി.ഒ മാരായ ഇ.എച്ച്. ആരിഫ്, ഇ.എസ്. ജീവന്‍, ഉമേഷ്, പ്രദീപ്, ശ്രീനാഥ്, അനു അരവിന്ദ്, ധനീഷ്, സി.പി.ഒമാരായ ഗോകുല്‍, അജിത്ത് കുമാര്‍, മണികണ്ഠന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മറ്റൊരു സംഭവത്തിൽ ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു. വിഴിഞ്ഞം കരയടിവിള ഭാഗത്ത് ഇന്നലെ രാത്രിയായിരുന്നു സംഭവം. കരയടിവിള സ്വദേശിയായ ദിലീപ് എന്നയാൾക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി ദിലീപിന്റെ ഓട്ടോയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള വെളിച്ചം അഖിൽ രാജ്, വിജയൻ എന്നിവരുടെടെ മുഖത്തേക്ക് അടിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തിനിടയിലാണ് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റത്. ഓട്ടോ ഡ്രൈവറോട് യുവാക്കൾ വാക്കേറ്റം നടത്തുകയും ഇത് കയ്യാങ്കളിയിലേക്ക് മാറുക‍യും ആയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം