പോർക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്ത് കമിതാക്കൾക്കെതിരെ ഒരു വിചിത്ര മുന്നറിയിപ്പ് ബോർഡ് പ്രത്യക്ഷപ്പെട്ടു. പ്രണയിക്കാനും സ്വകാര്യങ്ങൾ പങ്കുവെക്കാനും എത്തുന്നവരെ ചോദ്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന ബോർഡ് ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമല്ല.
തൃശൂർ: പ്രണയിക്കാനും സ്വകാര്യങ്ങള്‍ പങ്കുവെക്കാനും സമ്മതിക്കില്ലന്ന പ്രഖ്യാപനവുമായി കമിതാക്കള്‍ക്കെതിരെ വിചിത്ര മുന്നറിയിപ്പ് ബോര്‍ഡ്.പോര്‍ക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്തുള്ള റോഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പാണ് റോഡിനിരുവശവും നടപ്പാത നിര്‍മ്മിച്ച് കട്ട വിരിച്ചു മനോഹരമാക്കിയത്. വിജനമായ പ്രദേശമായതിനാല്‍ പകല്‍ സമയങ്ങളില്‍ യുവതി- യുവാക്കള്‍ ഈ റോഡിലെ തണല്‍മരങ്ങളുടെ ചുവട്ടില്‍ വന്നിരിക്കാറുണ്ട്. സ്‌ക്കൂള്‍ കുട്ടികളും കുടുംബങ്ങളും ഇതുവഴി സഞ്ചരിക്കുന്നതു കൊണ്ട് കമിതാക്കള്‍ വന്ന് ചോദ്യം ചെയ്യപ്പെടുമെന്നാണ് ബോര്‍ഡിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ റോഡരികിൽ മരങ്ങളുടെ ചുവട്ടിൽ സുഹൃത്തുക്കളും കമിതാക്കളുൾപ്പെടെ സംസാരിച്ചിരിക്കുന്നത് പതിവാണ്. ആരാണ് ബോര്‍ഡ് സ്ഥാപിച്ചിതിന് പിന്നിലെന്ന കൃത്യമായ സൂചനയും ലഭിച്ചിട്ടില്ല. പാടത്തിനോട് ചേര്‍ന്ന് പാതയോരത്ത് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതും നിത്യേനയുള്ള കാഴ്ചയാണ്.


