സ്കൂളിലെ പെരുമാറ്റത്തിൽ മാറ്റം, കൗൺസിലിംഗിൽ അമ്മയുടെ സുഹൃത്ത് പീഡിപ്പിച്ചത് വെളിപ്പെടുത്തി; ഇരുവരും അറസ്റ്റിൽ
അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് വ്യക്തമായതോടെയാണ് ഇവരെയും പിടികൂടിയത്
മലപ്പുറം: പോക്സോ കേസിൽ മലപ്പുറത്ത് കേരള ബാങ്ക് ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിലായി. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ക്ലാർക്ക് അലി അക്ബർ ഖാൻ (39) ആണ് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പെൺ സുഹൃത്തിന്‍റെ മകളായ 11 വയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. അമ്മയുടെ അറിവോടെയായിരുന്നു പീഡനമെന്ന് വ്യക്തമായതോടെയാണ് ഇവരെയും പിടികൂടിയത്. സ്കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം അധ്യാപകരുടെയും മറ്റും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാറ്റം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്‌കൂളിൽ കൗൺസിലിംഗ് നടത്തുകയായിരുന്നു. ഈ കൗൺസിലിംഗിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഒളിവിൽ പോയ പ്രതി അലി അക്ബര്‍ ഖാനെ ഒളിവില്‍ കഴിയവെ ഉമ്മത്തൂരിലെ ബന്ധു വീട്ടില്‍ നിന്നും യുവതിയെ എറണകുളത്തെ വനിതാ ഹോസ്റ്റലില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ബാങ്കിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ സ്ത്രീയുമായി ഇയാള്‍ നേരത്തെ ബന്ധം സ്ഥാപിച്ചിരുന്നു. അലി അക്ബര്‍ ഖാന്‍ 2021 നവംബര്‍ - ഡിസംബര്‍ കാലയാളവില്‍ 12 വയസ്സുള്ള പെൺകുട്ടിയെ മാതാവിന്റെ അറിവോട് കൂടി പീഡനത്തിനിരയാക്കിയാക്കിയെന്നാണ് കേസ്.
2021 നവംബറിലും ഡിസംബറിലും കുട്ടിയെ മലപ്പുറത്തെ ബാങ്കിലും കാറിലും വെച്ച് പ്രതി പീഡിപ്പുവെന്നായിരുന്നു പരാതി. പ്രതി അലി അക്ബര്‍ ഖാനെ ഞായറാഴ്ച മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയത്. മലപ്പുറം വനിതാ സ്റ്റേഷനിലേക്ക് കൈമാറിയ കേസില്‍ പ്രതികളെ നിരീക്ഷിച്ച ശേഷമാണ് അറസ്റ്റുണ്ടായത്. കഴിഞ്ഞ ദിവസം ബാങ്കില്‍ വെച്ച് അറസ്റ്റ് ചെയ്യാനെത്തിയ സംഘത്തെ വെട്ടിച്ച് പ്രതി കടന്നു കളഞ്ഞിരുന്നു. തുടർന്നാണ് ഇയാൾ ഒളിവിൽ പോയത്. പ്രതിയെ കണ്ടെത്താനുള്ള പൊലീസ് തിരച്ചിലിന് ഒടുവിലാണ് ഇയാളെ ഞായറാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.