ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും ശശി തരൂർ എം പിയും ചേർന്ന് സ്വീകരിച്ചു
തിരുവനന്തപുരം: ബി ജെ പി ജില്ലാ കമ്മിറ്റിയംഗവും തിരുവനന്തപുരത്ത് മത്സ്യ മേഖലയിലെ പ്രമുഖ നേതാവുമായ ഫ്രാൻസിസ് ആൽബർട്ടും നിരവധി പ്രവർത്തകരും ബി ജെ പിയിൽ നിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകുന്നേരം ഇന്ദിരാഭവനിലെത്തിയ ഫ്രാൻസിസ് ആൽബർട്ടിനെ കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസനും ശശി തരൂർ എം പിയും ചേർന്ന് സ്വീകരിച്ചു. തീരദേശത്തോടും ക്രിസ്ത്യൻ സമുദായത്തോടും ബി ജെ പി പുലർത്തുന്ന സമീപനത്തിൽ മനംനൊന്താണ് താൻ പാർട്ടി വിട്ട് കോൺഗ്രസിലെത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിന് പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരിക്കുന്ന തീരദേശ മേഖലയിലെ വോട്ടുകൾ തട്ടിയെടുക്കാനായി ബി ജെ പി പണം വാരിയെറിയുകയാണെന്ന് ഫ്രാൻസിസ് ആൽബർട്ട് ആരോപിച്ചു. കഴിഞ്ഞ ദിവസം ബി ജെ പി നേതാക്കൾ പണവുമായി തന്നെയും സമീപിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ശശി തരൂരിന് വേണ്ടി താൻ പ്രചരണ രംഗത്തുണ്ടാകുമെന്നും ഫ്രാൻസിസ് ആൽബർട്ട് വ്യക്തമാക്കി.
അതേസമയം വോട്ടുകൾ സ്വാധീനിക്കുന്നതിന് തീരദേശത്ത് ചില നേതാക്കൾ പണം മുടക്കുന്നുവെന്ന് അവിടുത്തെ ആളുകൾ തന്നോടു പറയുന്നുണ്ടെന്നുമാണ് ശശി തരൂർ പറഞ്ഞത്. കോൺഗ്രസിലേക്ക് ഫ്രാൻസിസ് ആൽബർട്ടിനെ സ്വാഗതം ചെയ്യുന്നതായി എം എം ഹസനും വ്യക്തമാക്കി. കെ പി സി സി ജനറൽ സെക്രട്ടറി ജി എസ് ബാബു അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഇനിയെന്തുവേണം! വിഷുക്കാലത്ത് കൊടും ചൂടിൽ ആശ്വാസ മഴ ഉറപ്പ്, കേരളത്തിൽ 4 ദിവസം ഇടിമിന്നൽ ജാഗ്രതയും
