പ്രഫുൽ അപകടത്തിൽ മരിച്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് തൊട്ടടുത്താണ് രാഹുൽ ദാസും അപകടത്തിൽപെട്ടത്
കാഞ്ഞങ്ങാട്: പതിനെട്ട് വര്‍ഷം മുൻപ് കാഞ്ഞങ്ങാട് കുഴൽക്കിണറിൽ വീണ് മരിച്ച പ്രഫുൽ ദാസിന്റെ സഹോദരൻ രാഹുൽ ദാസ് ബൈക്കപകടത്തിൽ മരിച്ചു. ചെമ്മട്ടംവയല്‍ എക്‌സൈസസ് ഓഫീസിന് സമീപത്തെ പരേതനായ മോഹന്‍ദാസ് - വിനോദിനി ദമ്പതികളുടെ മകന്‍ രാഹുല്‍ദാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ജില്ലാ ആശുപത്രി പരിസരത്തെ ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ഇതിന് തൊട്ടടുത്ത് മുൻപ് കുടുംബം താമസിച്ചിരുന്ന വീടിനോട് ചേര്‍ന്ന കുഴൽക്കിണറിൽ വീണാണ് പ്രഫുൽ ദാസ് മരിച്ചത്.
കൊറിയര്‍ സര്‍വ്വീസ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു രാഹുല്‍ദാസ്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ജില്ലാ ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. 18 വര്‍ഷം മുമ്പാണ് രാഹുല്‍ദാസിന്റെ സഹോദരന്‍ പ്രഫുല്‍ ജില്ലാ ആശുപത്രിക്ക് മുന്നിൽ കുഴല്‍ കിണറില്‍ വീണത്.
അന്ന് പ്രഫുലിനെ രക്ഷിക്കാൻ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും പ്രഫുലിനെ ജീവനോട് പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. പ്രഫുലിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കുടുംബത്തിന് വീട് വച്ച് നൽകി. അമ്മ വിനോദിനിക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്വീപ്പര്‍ തസ്തികയില്‍ ജോലിയും നൽകിയിരുന്നു. അഞ്ചുവര്‍ഷം മുമ്പ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണാണ് അച്ഛൻ മോഹൻദാസ് മരിച്ചത്. അമ്മ വിനോദിനിക്ക് ഇനി കൂട്ടിന് മൂത്ത മകൻ വിശാൽദാസ് മാത്രം. മരണവിവരമറിഞ്ഞ് ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കണ്ണൂരിലേക്ക് പോയി.
Read more: പ്രഫുൽ ദാസ്, കുഴൽക്കിണറില്‍ പൊലിഞ്ഞ കേരളത്തിന്റെ കണ്ണുനീർ
