വിജിലിനെ കാണാതായ ദിവസം സുഹൃത്തുക്കളായ നിഖിലും വിജിലും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കോഴിക്കോട്: ആറ് വര്‍ഷം മുന്‍പ് എലത്തൂരില്‍ യുവാവിനെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവുണ്ടായത് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ. കാണാതായ എലത്തൂർ സ്വദേശി വിജിൽ മരിച്ചതായി സുഹൃത്തുക്കൾ മൊഴി നൽകിയിരുന്നു. അമിതമായി ലഹരി ഉപയോഗിച്ച യുവാവ് മരിച്ചുവെന്നും പിന്നാലെ തങ്ങള്‍ അയാളുടെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയെന്നും സുഹൃത്തുക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. യുവാവിന്റെ സുഹൃത്തുക്കളായ നിഖില്‍, ദീപേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് എലത്തൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

2019 മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എലത്തൂര്‍ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലി(29) നെയാണ് 2019 മാര്‍ച്ച് മുതല്‍ കാണാതായത്. എന്നാല്‍ അമിതമായി ലഹരി ഉപയോഗിച്ച വിജിലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നത്. ഇതിന് പിന്നാലെ കോഴിക്കോട് സരോവരത്തെ ചതുപ്പില്‍ ഇവര്‍ ഇയാളുടെ മൃതദേഹം താഴ്ത്തുകയായിരുന്നു.

വിജിലിനെ കാണാതായ ദിവസം നിഖിലും വിജിലും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും നിഖിലിനെ ചോദ്യം ചെയ്തത്. സരോവരത്തെ സുഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് ഇവര്‍ ലഹരി ഉപയോഗിച്ചത്. വിജില്‍ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തി. ജീവനില്ല എന്ന് മനസ്സിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.