പയറ്റുവിള ഭാഗത്തുള്ള അതിഥിതൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താന്‍ നില്‍ക്കുമ്പോഴാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം ഇയാളെ വളഞ്ഞത്

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ നിന്നും വന്‍തോതില്‍ ബ്രൗണ്‍ ഷുഗറും കഞ്ചാവും എത്തിച്ച് തലസ്ഥാത്ത് വിൽപ്പന നടത്തുന്ന ഇതരസംസ്ഥാനക്കാരൻ അറസ്റ്റില്‍. തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ പശ്ചിമ ബംഗാള്‍ സ്വദേശി മനിറുല്‍ ഇസ്ലാം(34)ആണ് നെയ്യാറ്റിന്‍കര എക്‌സൈസിന്‍റെ പിടിയിലായത്.

പയറ്റുവിള ഭാഗത്തുള്ള അതിഥിതൊഴിലാളികള്‍ക്ക് വില്‍പ്പന നടത്താന്‍ നില്‍ക്കുമ്പോഴാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സംഘം ഇയാളെ വളഞ്ഞത്. കുഴമ്പ് രൂപത്തിലാക്കി അലുമിനിയം ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു 47.62 ഗ്രാം ബ്രൗണ്‍ഷുഗര്‍. മാര്‍ക്കറ്റില്‍ അഞ്ച് ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗണ്‍ഷുഗറും കഞ്ചാവുമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

ബൈക്കില്‍ കറങ്ങിനടന്ന് ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ചില്ലറ വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാളെന്നും എക്‌സൈസ് പറഞ്ഞു. നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം ആഴ്ചകളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഒടുവിൽ കച്ചവടത്തിനെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.