എറണാകുളം നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിവന്ന തിരുവനന്തപുരം സ്വദേശി ശരത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ, ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഗുരുവായൂരിൽ നിന്നാണ് സാഹസികമായി പിടികൂടിയത്.
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പരുത്തിപ്പാറ ബി.എൻ.എസ്.എൽ (BNSL) ക്വാർട്ടേഴ്സിൽ പുളിയറകോണം വീട്ടിൽ ശരത്ത് (49) ആണ് പിടിയിലായത്.
ഓഗസ്റ്റ് 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളം എം.ജി റോഡിലും ബാനർജി റോഡിലും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകൾ പൊട്ടിച്ചാണ് പ്രതി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച്, നഗരത്തിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും സമാനമായ മുൻ കേസുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ശേഷം ഗുരുവായൂർ ഭാഗത്തേക്ക് ഒളിവിൽ പോയ ശരത്തിനെ, ഗുരുവായൂർ പോലീസിന്റെ സഹായത്തോടെ സെൻട്രൽ എ.സി.പിയുടെ സംഘം സാഹസികമായി പിടികൂടുകയായിരുന്നു.
നേരത്തെയും സമാനമായ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് കമ്മീഷണറുടെ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, വിപിൻ, സിവിൽ പോലീസ് ഓഫീസർമാരായ ഹരീഷ് ബാബു, റിനു എന്നിവരും ഉണ്ടായിരുന്നു.


