നെടുങ്കണ്ടം - എഴുകുംവയൽ - ഇരട്ടയാർ - കട്ടപ്പന റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ വിദ്യാർഥിനിയെ അപമാനിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് പരാതി. 

ഇടുക്കി: കോളജ് വിദ്യാർഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പരാതി നല്‍കാനായി വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനിലെത്തിയത് അമ്പതോളം സഹപാഠികളുമായി. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്കാണ് ബസ് കണ്ടക്ടര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനിയും സഹപാഠികളും കൂട്ടമായെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

നെടുങ്കണ്ടം - എഴുകുംവയൽ - ഇരട്ടയാർ - കട്ടപ്പന റോഡിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടർ വിദ്യാർഥിനിയെ അപമാനിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തെന്നാണ് പരാതി. നെടുങ്കണ്ടം എംഇഎസ് കോളജിൽ പഠിക്കുന്ന ബിരുദ വിദ്യാർഥിനിയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. പെൺകുട്ടി കോളജിന് സമീപമുള്ള സ്റ്റോപ്പിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കണ്ടക്ടർ അസഭ്യം പറയുകയായിരുന്നു. ഇരട്ടയാറ്റിന്ന് നെടുങ്കണ്ടം എംഇഎസ് കോളജിലേക്ക് വരുന്ന ബസിലാണ് മിക്കവാറും വിദ്യാര്‍ത്ഥിനി കോളജിൽ എത്തിയിരുന്നത്.

ഇരട്ടയാറ്റില്‍ നിന്നും രാവിലെ 8.50 ന് വരുന്ന ബസാണ് ഇത്. പതിവ് പോലെ വലിയതോവാളയിൽ നിന്നാണ് പെണ്‍കുട്ടി ബസിൽ കയറിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതെ ബസിൽ യാത്ര ചെയ്യുന്നതിനിടെ ശരീരത്ത് സ്പർശിക്കാൻ കണ്ടക്ടർ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. മറ്റ് പെൺകുട്ടികളെയും ഇയാൾ ശല്യപ്പെടുത്തുന്ന വിധത്തിൽ പെരുമാറാറുണ്ടെന്നും ഇതിനെ ചോദ്യം ചെയ്യുകയും കണ്ടക്ടർക്കു നേരെ വിദ്യാര്‍ത്ഥിനി കൈയ്യോങ്ങുകയും ചെയ്തിരുന്നു. മറ്റ് സഹപാഠികളും കണ്ടക്ടറെ ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടർ ക്ഷമ പറഞ്ഞു തടിയൂരി. 

ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും ഇതേ കണ്ടക്ടർ പെണ്‍കുട്ടിക്ക് നേരെ അസഭ്യ വർഷവും മോശം പദപ്രയോഗങ്ങളും നടത്തിയത്. ബസ് കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ മറ്റ് വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാർഥികൾ ചോദ്യം ചെയ്തതോടെ കണ്ടക്ടർ പരാതിയുണ്ടെങ്കിൽ ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് വന്ന് വെള്ള പേപ്പറിൽ പരാതി എഴുതി നൽകാൻ വെല്ലുവിളിച്ചു. ഇതോടെ വിദ്യാർഥിനിയും സഹപാഠികളും ചേർന്ന് പരാതി എഴുതി നെടുങ്കണ്ടം സിഐ ബി.എസ്. ബിനുവിന് കൈമാറുകയായിരുന്നു. ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈര്യാഗമാണ് ബസ് കണ്ടക്ടറുടെ പെരുമാറ്റത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അതേസമയം വിദ്യാർഥിനിയുടെ പരാതിയിൽ കേസെടുത്തെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും നെടുങ്കണ്ടം സിഐ അറിയിച്ചു.

Read More : യുവതിയുടെ പരാതിയിൽ വഞ്ചനാ കേസ്: മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസുകാരൻ ജീവനൊടുക്കി