ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി; ആലപ്പുഴയില്‍ യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തലവടി പഞ്ചായത്ത് ജങ്‌ഷന് സമീപം എസ്.എൻ.ഡി പി ശാഖായോഗം ഗുരുമന്ദിരത്തിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്.
എടത്വാ: ആലപ്പുഴയില്‍ ഒന്നിനു പിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. വാഹനങ്ങളിലുണ്ടായിരുന്ന യാത്രക്കാർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തലവടി പഞ്ചായത്ത് ജങ്‌ഷന് സമീപം എസ്.എൻ.ഡി പി ശാഖായോഗം ഗുരുമന്ദിരത്തിന് മുന്നിൽ വെച്ചാണ് അപകടം നടന്നത്. രാവിലെ 8.30ന് അമ്പലപ്പുഴ ഭാഗത്തു നിന്നുമെത്തിയ ഫോർഡ് എക്കോസ്പോര്‍ട്സ് കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഇന്നോവ കാർ മൂന്ന് പ്രാവശ്യം കരണം മറിഞ്ഞാണ് നിന്നത്. ഇന്നോവ കാറിൽ ഇടിച്ച ശേഷം ഫോർഡ് കാർ മത്സ്യ വ്യാപാരികളുടെ പിക്കപ്പ് വാനിലും ഇടിച്ചു കയറി. അപകടത്തില്‍ ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന പന്തളം സ്വദേശികളായ സിജോ, നൗഷാദ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല. എറണാകുളത്ത് അമ്യത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ കാണാൻ പുറപ്പെടുമ്പോഴാണ് സിജോയുടെ കാർ അപകടത്തിൽപ്പെട്ടത്.
ഫോർഡ് കാർ ഓടിച്ചിരുന്ന അൻവർ ഷായും, പിക്കപ്പ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന മത്സ്യ വ്യാപാരികളായ അമ്പലപ്പുഴ സ്വദേശികൾ നൗഫൽ, സലാവുദ്ദീൻ എന്നിവരും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. വിവരമറിഞ്ഞെത്തിയ എടത്വാ പൊലീസിന്റേയും, തകഴി ഫയർഫോഴ്സിന്റേയും നാട്ടുകാരുടേയും നേത്യത്വത്തിലാണ് വാഹനത്തിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തിറക്കിയത്.
അപകടത്തിൽപ്പെട്ട -വാഹനങ്ങൾ നീക്കിയ ശേഷം റോഡിൽ പടര്‍ന്ന കരിഓയിൽ തകഴി ഫയർ സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥർ കഴുകി വ്യത്തിയാക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തിന്റെ നേത്യുത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.