Asianet News MalayalamAsianet News Malayalam

കലി തുള്ളി കടല്‍; കടലേറ്റം രൂക്ഷം, ഉറക്കം നഷ്ടപ്പെട്ട് തീരദേശവാസികള്‍ 

കടൽഭിത്തിയോടു ചേർന്നുള്ള ഒരുവരി വീടുകളിലെല്ലാം വെള്ളംകയറി. ദിവസങ്ങളായി കാലവർഷത്തിനൊപ്പം കടലേറ്റവും തുടരുന്നത് ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്

coastal residents sleepless for sea attack
Author
Ambalapuzha, First Published Jul 4, 2022, 9:25 PM IST

ആലപ്പുഴ: അമ്പലപ്പുഴയുടെ തീരദേശത്ത് ജനങ്ങളുടെ ഉറക്കംകെടുത്തി കടലേറ്റം രൂക്ഷമായി തുടരുന്നു. തോട്ടപ്പള്ളിമുതൽ പുറക്കാട് വാസുദേവപുരംവരെയുള്ള പ്രദേശങ്ങളിലാണ് സ്ഥിതി ഏറെ ദുരിതപൂർണമായത്. പല സ്ഥലങ്ങളിലും കടൽഭിത്തി ഇടിഞ്ഞുതാണു. തകർച്ചയിലായ കടൽഭിത്തിക്കു മുകളിലൂടെയാണ് തിരമാലകൾ അടിച്ചുകയറുന്നത്. കടൽഭിത്തിയോടു ചേർന്നുള്ള ഒരുവരി വീടുകളിലെല്ലാം വെള്ളംകയറി. ദിവസങ്ങളായി കാലവർഷത്തിനൊപ്പം കടലേറ്റവും തുടരുന്നത് ജനങ്ങളുടെ ഉറക്കംകെടുത്തുകയാണ്.

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്തേക്കും

ദേശീയപാതയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളാണ് ഭീഷണിയിലായിരിക്കുന്നത്. വാസുദേവപുരം, മാത്തേരി, പുത്തൻനട, പുന്തല, ആനന്ദേശ്വരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കടലേറ്റക്കെടുതികളേറെയാണ്.കടൽഭിത്തിയോടു ചേർന്നുള്ള വീടുകളിൽ രണ്ടും മൂന്നും തവണവരെ പുനർനിർമിച്ച ശൗചാലയങ്ങളാണ് അഞ്ചുദിവസമായി തുടരുന്ന കടലേറ്റത്തിൽ തകർന്നത്.

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു: പലയിടത്തും പുഴകൾ കരകവിഞ്ഞൊഴുകി

വീടുകളിൽ കിടന്നുറങ്ങാൻ ആളുകൾ ഭയക്കുകയാണ്. 2021 മേയ് മാസത്തിലെ ചുഴലിക്കാറ്റിൽ പലവീടുകളുടെയും ശൗചാലയങ്ങൾ തകർന്ന് ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായിട്ടും അഞ്ചുപൈസപോലും ഇതേവരെ നഷ്ടപരിഹാരമായി സർക്കാർ നൽകിയില്ലെന്നാണ് തീരവാസികളുടെ പരാതി.കാലവർഷത്തിനു മുന്നോടിയായി കടൽഭിത്തി ബലപ്പെടുത്താനുള്ള നടപടികളുണ്ടായില്ല. തോട്ടപ്പള്ളിമുതൽ പുത്തൻനടവരെ പുലിമുട്ടു നിർമിക്കുന്നതിന് പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നു പ്രദേശവാസികൾ പറയുന്നു.

ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

അതേസമയം കനത്ത മഴയ്ക്ക് പിന്നാലെ ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജലവിതാനം ഉയരുന്നതിനാൽ പൊരിങ്ങൽകുത്ത് ഡാമിൻ്റെ രണ്ട് സ്ലൂയിഡ് വാൽവ് തുറന്ന് അധികജലം ഒഴുക്കിക്കളയാൻ തീരുമാനിച്ചിട്ടുണ്ട്. വാൽവ് തുറന്ന് അധികജലം ഒഴുക്കി കളയുന്നതോടെ ചാലക്കുടിപ്പുഴയിൽ ഒരു മീറ്റർ ജലനിരപ്പ് ഉയർന്നേക്കുമെന്ന് ജില്ലാ ഭരണകൂടത്തിൻ്റെ മുന്നറിയിപ്പ്. ആളുകൾ പുഴയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധനം പാടില്ലെന്നും നിർദേശമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണത്തിന് നിർദ്ദേശം. പെരിങ്ങൽകൂത്ത് ഡാമിൽ നിലവിൽ 7 ഷട്ടറുകളും തുറന്നിരിക്കുകയാണ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലാണ് 2 സ്ലൂയിഡ് വാൽവുകൾ തുറക്കുന്നത്.

Follow Us:
Download App:
  • android
  • ios