കഴിഞ്ഞ ദിവസം വൈകീട്ടോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു.

കോഴിക്കോട്: തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം. കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചന്തു (80) ആണ് മരിച്ചത്. കോഴിക്കോട് അരിക്കുളത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ടോടെ വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ചന്തുവിന്റെ ദേഹത്തേക്ക് അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ തിരുവനന്തപുരത്ത് കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. മുട്ടത്തറ സ്വദേശി അനീഷ് ജോസ് (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് രണ്ടരയോടെ അനീഷിനെ കാണാതാവുകയായിരുന്നു. ഭാര്യ കരഞ്ഞ് വിളിച്ചതോടെ മത്സ്യതൊഴിലാളികൾ ഉൾപ്പെടെയുള്ളവർ തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ മൂന്നരയോടെ വലിയതുറ പാലത്തിന് സമീപം കുളിക്കുന്നവരുടെ കാലിൽ എന്തോ തട്ടിയെന്ന സംശയത്തിൽ നടത്തിയ തെരച്ചിലിലാണ് അനീഷിനെ കണ്ടെത്തിയത്. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ചേർന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.