ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കൊല്ലം: കൊല്ലം കടക്കല്‍ താലൂക്ക് ആശുപത്രിയിലെ ചികിത്സാപിഴവുമൂലം നവജാതശിശു മരിച്ചതായി പരാതി. ചിതറ സ്വദേശികളായ ഗോപകുമാര്‍, സിമി ദമ്പതികളുടെ ഒരു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. ചികിത്സ പിഴവുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
കഴിഞ്ഞ 16നാണ് പ്രസവത്തിനായി സിമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭപാത്രത്തിനുള്ളില്‍ വെച്ച് കുട്ടിക്ക് പ്രശ്‌നങ്ങളുണ്ടെന്ന് അന്ന് തന്നെ ഡോക്ടർമാർ മനസിലാക്കി. എന്നിട്ടും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കാൻ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. പതിനെട്ടാം തീയതി മാത്രമാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞിന്റെ ആരോഗ്യം മോശമായതോടെ എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച് കുഞ്ഞ് മരിച്ചു.
Also Read: ക്ഷേത്ര ദര്‍ശനത്തിനെന്ന വ്യാജേനെ കുഞ്ഞിനെ മറയാക്കി കഞ്ചാവ് കടത്ത്; കൊല്ലത്ത് ദമ്പതികൾ പിടിയിൽ
ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുപ്പോള്‍ തന്നെ ഹൃദയമിടിപ്പ് കൂടുതലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അപ്പോള്‍ തന്നെ കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. സംഭവത്തില്‍ വീഴ്ച്ചയുണ്ടായിട്ടില്ലെന്നും കടയ്ക്കല്‍ താലൂക്ക് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് കുടുംബം പരാതി നല്‍കി.
ജോലി സമ്മര്‍ദ്ദം കാരണം ഗര്‍ഭം അലസി; തൊഴിലുടമയ്‌ക്കെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി
യുഎഇയില്‍ ജോലി സമ്മര്‍ദ്ദം കാരണം ഗര്‍ഭം അലസിപ്പോയെന്ന് ചൂണ്ടിക്കാട്ടി മുന്‍ തൊഴിലുടമ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി യുവതി. 10 ലക്ഷം ദിര്‍ഹം (2 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി കേസ് ഫയല്‍ ചെയ്തു.
ലീവ് അലവന്‍സ് 180,000 ദിര്‍ഹം, ബോണസ് 694,000 ദിര്‍ഹം, ഒമ്പത് വര്‍ഷത്തെ കെട്ടിട വാടകയുടെ കമ്മീഷന്‍, ഓരോ വര്‍ഷത്തെ ലീസിനും 500,000 ദിര്‍ഹം എന്നിവ കമ്പനി തനിക്ക് നല്‍കണമെന്ന് യുവതി പറഞ്ഞു. നേരത്തെ വിരമിക്കാന്‍ തന്നെ നിര്‍ബന്ധിച്ചതായും അറബ് യുവതി നല്‍കിയ തൊഴില്‍സംബന്ധമായ കേസില്‍ വ്യക്തമാക്കുന്നു. കമ്പനിയില്‍ 20 വര്‍ഷത്തോളം ജോലി ചെയ്ത തനിക്ക് 77,000 ദിര്‍ഹം പ്രതിമാസ ശമ്പളം ഉണ്ടായിരുന്നെന്നും അവര്‍ കോടതിയില്‍ പറഞ്ഞു.
താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് കമ്പനിയില്‍ നിന്ന് നേരത്തെ വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കാന്‍ വിളിച്ചെന്നും എന്നാല്‍ തന്റെ അവസ്ഥയും ആവശ്യമായ രേഖകളും ഹാജരാക്കിയ ശേഷം മീറ്റിങ് നീട്ടിവെക്കണമെന്ന് അപേക്ഷിച്ചിരുന്നതായും അവര്‍ പറയുന്നു. പക്ഷേ കമ്പനി അപേക്ഷ നിരസിച്ചു. വളരെയേറെ മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്ന സമയമാണതെന്നും അത് മൂലം ഗര്‍ഭം അലസിപ്പോയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസ് പരിഗണിച്ച അബുദാബി പ്രാഥമിക കോടതി, അറബ് യുവതിക്ക് നല്‍കാനുള്ള ശമ്പള ഇനത്തില്‍ 324,000 ദിര്‍ഹവും ജോലി അവസാനിച്ചപ്പോള്‍ കൊടുക്കാനുള്ള മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ ഉത്തരവിട്ടിരുന്നു. മറ്റ് ആവശ്യങ്ങള്‍ കോടതി തള്ളി. എന്നാല്‍ കമ്പനി ഈ വിധിക്കെതിരെ അപ്പീല്‍ പോയി. അബുദാബി അപ്പീല്‍ കോടതി കമ്പനി നല്‍കാനുള്ള തുക 165,000 ദിര്‍ഹമായി കുറച്ചു. മറ്റ് ആനുകൂല്യങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
