വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷത്തിന് ശേഷം പിടിയില്‍
2004ൽ കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് മുങ്ങിയത്.

ഇടുക്കി: കൊലപാതകശ്രമ കേസിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി 17 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോട്ടയം പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ആനവിലാസം ശങ്കരഗിരിക്കര സ്വദേശി തോമസാണ് അറസ്റ്റിലായത്. 2004ൽ കോടിമത പെട്രോൾ പമ്പിലെ മാനേജരെ വെട്ടി പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ അഞ്ചുവർഷം തടവു ശിക്ഷ ലഭിച്ച തോമസ് ഹൈക്കോടതിയിൽ അപ്പീല്‍ കൊടുത്തതിനു ശേഷം 2006 ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.
തിരുവനന്തപുരത്ത് മറ്റൊരു സംഭവത്തില്‍ ആരോഗ്യ പരിശോധനക്ക് എത്തിച്ച മയക്കുമരുന്ന് കേസ് പ്രതി പൊലീസുകാരെ ആക്രമിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് നാലോടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം. പോത്തൻകോട് സ്വദേശി സെയ്ദ് മുഹമ്മദാണ് (28) രക്ഷപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മ്യൂസിയം എസ് ഐ രജീഷിന് സെയിദിന് ആക്രമണത്തിൽ പരിക്കേറ്റു. രജീഷിന്റെ വിരലിന് ഒടിവുണ്ട്.
രണ്ട് പൊലീസുകാരാണ് പ്രതിക്കൊപ്പം ഉണ്ടായിരുന്നത്. പൊലീസുകാര്‍ പ്രതിക്ക് പിന്നാലെ ഓടിയെത്തിയെങ്കിലും റോഡ് മുറിച്ച് കടന്ന് പ്രതി വഞ്ചിയൂർ പാറ്റൂർ ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടു. രാത്രി വൈകിയും ഇന്നുമായി ജില്ലയിലെ പൊലീസ് സംഘം പ്രതിയെ പിടികൂടാൻ പരിശോധന നടത്തിയെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. കൈവിലങ്ങുള്ളതിനാൽ ഇയാൾ ഉടൻ പിടിയിലാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
14 ദിവസം മുമ്പ് ആണ് എം ഡി എം എ വിൽപന കേസിൽ പൂവാർ പൊലീസ് സെയ്ദിനെ പിടികൂടുന്നത്. ലോ കോളേജിന് സമീപത്തെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്. പിടിയിലായ സമയത്ത് സെയ്ദിന്‍റെ കൈവശം എം ഡി എം എ ഉണ്ടായിരുന്നു. ഈ കേസാണ് മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...