സിപിഐയിലെ രണ്ട് അംഗങ്ങളെ കൂടെ കൂട്ടിയിട്ടും ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ആനന്ദറാണി ഒഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് നടത്തിയ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി ജയലക്ഷ്മി വിജയിച്ചു

മൂന്നാര്‍: ദേവികുളം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജയലക്ഷ്മി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജാക്ലിന്‍മേരിക്ക് 4 വോട്ടും ജയലക്ഷ്മിക്ക് 8 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്നും സിപിഐയിലേക്ക് എത്തിയ ലൂസിയാമ്മയുടെ വോട്ട് അസാധുവായി. സിപിഐയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് ചേക്കേറിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണിദാസ് രാജിവെച്ച ഒഴിവിലേക്കാണ് ഇന്ന് ബ്ലോക്ക് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നത്.

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ജയലക്ഷ്മിയും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ജാക്ലിന്‍ മേരിയുമായിരുന്നു. എല്‍ഡിഎഫിന് മേല്‍ക്കോയ്മയുള്ള പഞ്ചായത്തില്‍ 8 വോട്ടുകളാണ് ജയലക്ഷ്മിക്ക് ലഭിച്ചത്. 4 വോട്ടുകള്‍ ജാക്ലിന്‍ മേരിക്കും ഒരു വോട്ട് അസാധു ആവുകയും ചെയ്തു. വാശിയേറിയ മത്സരമായതിനാല്‍ വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി സ്ഥാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക മുന്‍ഗണന നടത്തിയാവും തന്റെ പ്രവര്‍ത്തനമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജയലക്ഷ്മി പറഞ്ഞു.

സിപിഐയ്ക്ക് മുന്‍തൂക്കമുള്ള ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം വെച്ചുമാറണമെന്ന നിബന്ധയോടെയാണ് ആനന്ദറാണിദാസ് ആദ്യം സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ സമയം എത്തിയിട്ടും ആനന്ദറാണി സ്ഥാനം ഒഴിയാന്‍ കൂട്ടാക്കാത്തത് നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പാര്‍ട്ടി ഇവര്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചതോടെ ഇവര്‍ മറ്റൊരു അംഗത്തെ കൂടെക്കൂട്ടി കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.

ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് സ്ഥാനം രാജി വെച്ചു

എന്നാല്‍ മടങ്ങിയെത്തിയ ഇവര്‍ സിപിഐയ്‌ക്കൊപ്പം നില്‍ക്കുകയും ജയലക്ഷ്മിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് എല്‍ഡിഎഫിന് വീണ്ടും ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം പിടിച്ചുനിര്‍ത്താന്‍ സാധിച്ചത്. ബ്ലോക്ക് പഞ്ചായത്തിലും മൂന്നാര്‍ പഞ്ചായത്തിലും ഭരണം പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നിരവധി നാടകീയ നീക്കങ്ങളാണ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം