ചെമ്പകപ്പാറ കൊച്ചു കാമാഷി മേഖലയില്‍  വീടുകള്‍ക്ക് വിള്ളല്‍ രൂപപ്പെടുന്നു. കനത്ത മഴ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഭിത്തിയില്‍ വിള്ളല്‍ രൂപപെടുന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിയ്ക്കുകയാണ്. കൊച്ചു കാമാഷി മേഖലയിലെ നിരവധി വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിള്ളല്‍ രൂപപെട്ടിരിക്കുന്നത്.  

ഇടുക്കി: ചെമ്പകപ്പാറ കൊച്ചു കാമാഷി മേഖലയില്‍ വീടുകള്‍ക്ക് വിള്ളല്‍ രൂപപ്പെടുന്നു. കനത്ത മഴ കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ഭിത്തിയില്‍ വിള്ളല്‍ രൂപപെടുന്നത് പ്രദേശവാസികളില്‍ ആശങ്ക സൃഷ്ടിയ്ക്കുകയാണ്. കൊച്ചു കാമാഷി മേഖലയിലെ നിരവധി വീടുകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. 

അതിശക്തമായ മഴ പെയ്തപ്പോള്‍ പ്രദേശത്തെ ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടിന്‍റെ സിറ്റൗട്ടില്‍ സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണ് തകരുകയും തറയ്ക്ക് വിള്ളലേല്‍ക്കുകയും കേടുപാടുകള്‍ സംഭവിയ്ക്കുകയും ചെയ്തിരുന്നു. സമീപത്ത് ഭൂമി വിണ്ട് കീറിയ അവസ്ഥയുമുണ്ടായി. സമീപത്തെ മറ്റൊരു വീടിന് മണ്ണിടിഞ്ഞ് വീണ് കേടുപാടുകള്‍ സംഭവിയ്ക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ പ്രദേശത്തെ മറ്റ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നില്ല. മഴ കുറഞ്ഞതോടെ നിരവധി വീടുകളിലാണ് വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. ചില വീടുകളുടെ ഭിത്തികള്‍ തമ്മില്‍ ബന്ധിപ്പിയ്ക്കുന്ന ഭാഗത്തും വിള്ളല്‍ രൂപപെട്ടിട്ടുണ്ട്. സിമന്‍റ് പ്ലാസ്റ്ററിംഗ് വിണ്ട് കീറിയ അവസ്ഥയിലുമാണ്. ദിവസേന എന്നോണം വിളളലുകള്‍ വലുതാകുകയും കൂടതല്‍ ഭാഗത്തേയ്ക്ക് വ്യാപിയ്ക്കുകയും ചെയ്യുന്നു. കൂടുതല്‍ വീടുകളില്‍ ഭിത്തി വിണ്ടു കീറുന്ന അവസ്ഥയാണുള്ളത്.

പ്രദേശത്ത് ജില്ലാ ജിയോളജി വിഭാഗത്തിന്‍റെയും വില്ലേജ് അധികൃതരുടേയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കൊച്ചുകാമാഷി താന്നിക്കല്‍ ബെന്നി, താന്നിക്കല്‍ ജോർജ്ജുകുട്ടി, താന്നിക്കല്‍ റോസമ്മ, പണിയാറോലില്‍ സ്റ്റാലിന്‍, തേക്കനാല്‍ ഏലമ്മ തുടങ്ങിയവരുടെ വീടുകളിലാണ് വിള്ളല്‍ രൂപപെട്ടിരിക്കുന്നത്. പൊന്നാംകുഴി ജോയിച്ചന്‍റെ പുരയിടത്തില്‍ ഭൂമി വിണ്ട് കീറിയ അവസ്ഥയിലാണ്.