അഞ്ച് വയസുകാരിയുടെ സ്വർണ്ണക്കൊലുസ് മോഷ്ടിച്ച സബീന എന്ന സ്ത്രീയെ പോലീസ് പിടികൂടി. സ്ഥിരം മോഷ്ടാവായ ഇവർ മുൻപും സമാനമായ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഇത്തവണ കുട്ടിയുടെ അമ്മ പരാതിയിൽ ഉറച്ചുനിന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കൊല്ലം : സ്വകാര്യബസ്സിൽ നിന്നും അഞ്ച് വയസുകാരിയുടെ സ്വർണ്ണം മോഷ്ടിച്ച സ്ത്രീ പിടിയിൽ. അഞ്ചൽ സ്വദേശിനി സബീനയാണ് അഞ്ചൽ പോലീസിന്റെ പിടിയിലായത്. അഞ്ചൽ ആർ ഓ ജംഗ്ഷനിൽ നിന്നും പകൽ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം. കോട്ടുക്കൽ സ്വദേശിനി അസ്നിയുടെ മകൾ അസ്ലീന്റെ കാലിൽ കിടന്ന മുക്കാൽ പവൻ തൂക്കമുള്ള സ്വർണ്ണ കൊലുസ് ആണ് മോഷ്ടിച്ചത്.

കൊലുസ് നഷ്ടപ്പെട്ട വിവരം അസ്നി ബസ് ജീവനക്കാരോട് പറയുകയും ഇവർ അഞ്ചൽ പൊലീസിനെ വിളിച്ചറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസിന് സ്ഥിരം മോഷ്ടാവായ സബീനയെ ബസ്സിൽ കണ്ടപ്പോൾ തന്നെ പ്രതി ആരെന്ന് വ്യക്തമായി. പൊലീസ് സ്റ്റേഷനിൽ സബീനയെ പരിശോധിച്ചതോടെ സ്വർണ്ണം കണ്ടെത്തി. ഇവർ ഇതിനുമുമ്പും സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പിടിയിലാകുമ്പോൾ ഉടമയ്ക്ക് സ്വർണം തിരികെ നൽകി തടി തപ്പുന്നതാണ് രീതിയെന്നും പൊലീസ് പറയുന്നു. എന്നാൽ ഈ കേസിൽ അസ്നി പരാതിയിൽ ഉറച്ചു നിന്നതോടെ സബീനയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞവർഷം അഞ്ചൽ പനയഞ്ചേരി ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രയ്ക്കിടയിൽ കുഞ്ഞിൻ്റെ സ്വർണ്ണമാല മോഷ്ടിച്ച സബീനയെ നാട്ടുകാർ കയ്യോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരിന്നു. ഉടമയ്ക്ക് സ്വർണം തിരികെ നൽകിയതോടെ പരാതിയില്ലന്ന് ഉടമ പറഞ്ഞതിനെ തുടർന്നാണ് കേസെടുക്കാതെ പൊലീസിന് സബീനയെ വിട്ടയക്കേണ്ടിവന്നു. അഞ്ചൽ പ്രദേശത്തെ ഓഡിറ്റോറിയങ്ങളിലെ വിവാഹ ചടങ്ങുകളിലും മറ്റും എത്തി കുട്ടികളുടെയും സ്ത്രീകളുടെയും സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച് മുങ്ങുന്നതും സബീനയുടെ പതിവ് രീതിയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.