ബഹളം കേട്ടെത്തിയ പിതാവ് ഷാനുവിനെ പിടിച്ചുമാറ്റാന്‍ നോക്കിയതോടെ ഷാനു കസേരയെടുത്ത് പിതാവിന്‍റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു

തിരുവനന്തപുരം: അമ്പൂരിയില്‍ മകന്‍ അച്ഛനെ കസേര കൊണ്ട് അടിച്ചു കൊന്നു. കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടായ സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനുവിന്‍റെ വിവാഹവാര്‍ഷിക ദിവസമായിരുന്ന ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വിവാഹ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നതിന് സമീപത്തെ ബന്ധുക്കളെയെല്ലാം ക്ഷണിച്ചിരുന്നു. വിവാഹ വാര്‍ഷിക പാര്‍ട്ടി വൈകുന്നേരം കഴിഞ്ഞ് ബന്ധുക്കളെല്ലാം പിരിഞ്ഞു പോയതിനുശേഷമാണ് രാത്രി 9.30ഓടെയാണ് മദ്യലഹരിയിലായിരുന്ന ഷാനു തോമസും ഭാര്യയുമായി വാക്കേറ്റമുണ്ടായത്. ഇതോടെ കാഴ്ച പരിമിതിയുള്ള പിതാവ് തോമസ് എബ്രഹാം സമീപത്ത് താമസിക്കുന്ന അമ്മാവനായ വര്‍ഗീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

വര്‍ഗീസ് വീട്ടിലെത്തി കുടുംബ വഴക്ക് പരിഹരിക്കാന്‍ ശ്രമിച്ചതോടെ ഷാനു പ്രകോപിതനായി അടുക്കളയില്‍ ഉണ്ടായിരുന്ന കത്തിയെടുത്ത് കുത്തി. ബഹളം കേട്ടെത്തിയ പിതാവ് ഷാനുവിനെ പിടിച്ചുമാറ്റാന്‍ നോക്കിയതോടെ ഷാനു കസേരയെടുത്ത് പിതാവിന്‍റെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തോമസിനെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഗുരുതര പരുക്കുകളോടെ വര്‍ഗീസിനെ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെയാണ് പൊലീസ് എത്തി ഷാനുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം